കാഞ്ഞങ്ങാട്: ലോക്ക്ഡൗണിൽ ഉപാധികളോടെ സ്വകാര്യ ബസ് സർവീസ് പുനരാരംഭിച്ചിട്ടും ഗ്രാമീണ മേഖലയ്ക്ക് പ്രയോജനമില്ല. ഉൾനാടൻ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തേണ്ട ബസുകളെല്ലാം കൂടുതൽ വരുമാനം ലഭിക്കുന്ന റൂട്ടുകളിൽ മാത്രമായി കേന്ദ്രീകരിക്കുകയാണ്. കാഞ്ഞങ്ങാട്ടെ തീരദേശ മേഖലയിലേക്കും മലയോര ഇടനാടൻ പ്രദേശങ്ങളിലേക്കും ഓടേണ്ട ബസുകളെല്ലാം നീലേശ്വരം-കാഞ്ഞങ്ങാട് നഗരസഭകളെ ബന്ധിപ്പിച്ചുള്ള ദേശീയപാതയിലായി ചുരുങ്ങി.
ഹൈവേ വഴി പെർമിറ്റ് പോലുമില്ലാത്ത ബസുകൾ വരെ ഈ വിധത്തിൽ ഓടുന്നുണ്ട്. ഇതോടെ ഗ്രാമീണ മേഖല തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. ദേശസാൽകൃത പാതയിൽ കെ.എസ്.ആർ.ടി.സി നാമമാത്ര സർവീസ് മാത്രമായി ഓടുന്നതും യാത്രക്കാരുടെ എണ്ണക്കൂടുതലുമാണ് ഇത്തരത്തിൽ സർവീസ് നടത്താൻ കാരണം. അതേസമയം ഈ റൂട്ടിൽ തന്നെ പെർമിറ്റുള്ള ബസുകളിൽ പലതും ഓടിത്തുടങ്ങാത്തതും ഇവർക്ക് ഐശ്വര്യമായിട്ടുണ്ട്.
അതേസമയം ലോക്ക്ഡൗണിന് ശേഷം സർക്കാർ നിശ്ചയിച്ച ടിക്കറ്റ് നിരക്ക് അപര്യാപ്തമെന്ന പരാതി ബസ് ഉടമകൾക്കിടയിൽ നില നിൽക്കുന്നുണ്ട്. നിരക്ക് ഇരട്ടിയാക്കിയാൽ പോലും നികുതി ഒഴിവാക്കിയും ഡീസൽ സബ്സിഡി നൽകിയാലും മാത്രമേ പിടിച്ച് നിൽക്കാനാകൂ എന്നും ഇവർ പറയുന്നുണ്ട്. രണ്ട് മാസത്തോളം കയറ്റിയിട്ടതിനാൽ ബസുകൾക്ക് തകരാർ സംഭവിച്ചതും സാമ്പത്തിക പ്രതിസന്ധിയും ഉടമകൾക്ക് സർവീസ് പുനരാരംഭിക്കാൻ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ബസുടമസ്ഥ സംഘടനകളുമായി ചർച്ച നടക്കുന്നതായും തിങ്കളാഴ്ചയോടെ കൂടുതൽ ബസുകൾ ഓടിത്തുടങ്ങിയേക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന് ശേഷം നിയമം കർശനമായി നടപ്പാക്കും. ഇപ്പോഴത്തെ പ്രതിസന്ധി കാലത്ത് പരമാവധി ബസുകൾ നിരത്തിൽ ഇറക്കാനാണ് ഇവരും പ്രോത്സാഹിപ്പിക്കുന്നത്. ഇതിനിടെ ചില റൂട്ടുകളിൽ നിശ്ചയിച്ചതിലേറെ യാത്രക്കാരെ കയറ്റുന്നതായും ആക്ഷേപമുണ്ട്.
രാവിലെയും വൈകിട്ടുമാണ് യാത്രക്കാരെ നിർത്തി കൊണ്ടു പോകുന്നത്. പാണത്തൂർ-കാഞ്ഞങ്ങാട് റൂട്ടിലും ദേശീയപാതയിലും സർവീസ് നടത്തുന്ന ബസുകൾക്കെതിരെയാണ് ആക്ഷേപം ഉയരുന്നത്. അതേസമയം സാമൂഹിക അകലം പാലിക്കേണ്ടതിനെ കുറിച്ച് ഇപ്പോഴും ജാഗ്രതയില്ലാത്ത യാത്രക്കാർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ജീവനക്കാരെ ഇത്തരത്തിൽ സർവീസ് നടത്താൻ നിർബന്ധിതരാക്കുന്നുണ്ട്.