trump
TRUMP

വാഷിംഗടൺ: ജൂണിൽ നടക്കേണ്ടിയിരുന്ന ജി 7 ഉച്ചകോടി മാറ്റിവയ്ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. ഇന്ത്യയെയും റഷ്യയെയും അടക്കം രാജ്യങ്ങളെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഫ്‌ളോറിഡയിലെ കേപ് കനാവറയിൽ നിന്ന് വാഷിംഗ്ടണിലേക്ക്‌ മടങ്ങുന്നതിനിടെ എയർഫോഴ്‌സ് വണ്ണിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

ഇപ്പോൾ ലോകത്ത് എന്താണ് നടക്കുന്നത് എന്നതിനെ ജി 7 ഉച്ചകോടി പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതിനാൽ ഞാനിത് മാറ്റിവയ്ക്കുന്നു. രാജ്യങ്ങളുടെ കാലപ്പഴക്കം ചെന്ന സംഘമായി ജി 7 മാറിയിരിക്കുന്നു. റഷ്യ, ഇന്ത്യ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളെ ജി 7 ലേക്ക് ക്ഷണിക്കാൻ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു. സെപ്തംബറിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്ര സഭ സമ്മേളനത്തിന് മുമ്പോ ശേഷമോ ആയിരിക്കും ഉച്ചകോടിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.എസ് എന്നീ ഏഴ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 7. ജൂണിൽ വീഡിയോ കോൺഫറൻസിലൂടെ ഉച്ചകോടി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ട്രംപിന്റെ ക്ഷണം താൻ നിരസിച്ചതായി നേരത്തെ ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ അറിയിച്ചിരുന്നു.