ജറുസലേം: പൊലീസിന്റെ വംശീയ അതിക്രമത്തിനെതിരെ ഇസ്രായേലിലും പ്രതിഷേധം ശക്തമാകുന്നു. ടെൽ അവീവിൽ നിരവധിപേർ അണിനിരന്ന പ്രതിഷേധ പ്രകടനം അരങ്ങേറി. ശനിയാഴ്ച രാവിലെ ജറുസലമിൽ പലസ്തീൻ പൗരനും ഭിന്നശേഷിക്കാരനുമായ ഇയാദ് അൽ ഹല്ലാക്കിനെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തിയതിനെ തുടർന്നാണ് നഗരത്തിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
നിരായുധനായിരുന്ന ഇയാദ് അൽ ഹല്ലാക്കിനെ ഇസ്രായേൽ പൊലീസ് വളരെ അടുത്തുനിന്നാണ് വെടിവച്ച് കൊന്നത്. 32 കാരനായ ഇദ്ദേഹം ഓൾഡ് സിറ്റിയിലെ സ്പെഷ്യൽ സ്കൂളിൽ ജീവനക്കാരനായിരുന്നു. കിഴക്കൻ ജറുസലമിലെ ഓൾഡ് സിറ്റിയിൽവെച്ചാണ് കൊല്ലപ്പെട്ടത്. ഹല്ലാക്കിന്റെ കൈവശം തോക്ക് പോലുള്ള ആയുധം ഉണ്ടെന്നായിരുന്നു പൊലീസിന്റെ ആരോപണം. എന്നാൽ, ആയുധം കണ്ടെത്താനായില്ലെന്ന് പൊലീസ് വക്താവ് പിന്നീട് വെളിപ്പെടുത്തി. നിൽക്കാനുള്ള നിർദേശം മറികടന്ന് മുന്നോട്ടു പോയ യുവാവിനെ പിന്തുടർന്ന് പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് വെടിയുതിർത്തത്.
വർണവെറിയുടെ പേരിൽ ആളുകളെ കൊല്ലുന്നത് നിർത്തണമെന്ന് വംശീയാതിക്രമത്തിനെതിരെ പ്രവർത്തിക്കുന്ന സെന്റർ ഫോർ റേഷിസം വിക്ടിംസ് ഭാരവാഹികൾ ആവശ്യപ്പെട്ടു.‘‘അറബികൾ, ഇത്യോപ്യക്കാർ, കറുത്ത വർഗക്കാർ എന്നിവരെ മുൻവിധിയോടെ വെടിവെച്ച് കൊല്ലുന്ന നയം അവസാനിപ്പിക്കണം. ഇസ്രായേലിലെ ന്യൂനപക്ഷങ്ങളെ പൊതുവിലും അറബ് വംശജരെ പ്രത്യേകിച്ചും പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സായുധ വിഭാഗവും ലക്ഷ്യമിടുന്നുണ്ട്" -സെന്റർ ആരോപിച്ചു.