quarantine

ഹസാരിബാഗ്: ക്വാറന്റൈൻ കേന്ദ്രത്തിൽ പട്ടിക ജാതിയിൽപ്പെട്ടവർ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതെ അഞ്ച് ബ്രാഹ്മണർ. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ നിന്നാണ് അത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹസാരിബാഗിലെ ബിഷ്ണുഗഡ് ബ്ലോക്കിലെ ബനാസോ ക്വാറന്റൈൻ സെന്ററിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയ 100 ഓളം പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവിടെയുള്ള അഞ്ച് ബ്രാഹ്മണരാണ് ഭക്ഷണം നിഷേധിച്ചതെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.ബ്രാഹ്മണർ ഭക്ഷണം നിഷേധിച്ചതോടെ ഗ്രാമത്തലവനുമായി ആലോചിച്ച ശേഷം അരോഗ്യവകുപ്പ് അധികൃതർ ഇവർക്ക് റേഷൻ കിറ്റുകൾ നൽകി, സ്വയം പാചകം ചെയ്യാൻ ആവശ്യപ്പെട്ടു.

ഹരാസിബാഗ് ഡെപ്യൂട്ടി കമ്മീഷണർ ഭുവനേഷ് പ്രതാപ് സിംഗ് സംഭവം സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. നൈനിറ്റാളിൽ ക്വാറന്റൈനിലുള്ള 23 വയസുകാരൻ ദളിത് വിഭാഗത്തിൽപ്പെട്ടയാൾ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു. വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രമേ താൻ കഴിക്കുകയുള്ളൂവെന്ന് അയാൾ പറഞ്ഞു.