കേപ്കനാവറൽ: ബഹിരാകാശ പര്യവേക്ഷണത്തിൽ ചരിത്രം സൃഷ്‌ടിച്ച്, സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് വികസിപ്പിച്ച ഫാൽക്കൺ 9 റോക്കറ്റിലേറിയ ക്രൂ ഡ്രാഗൺ പേടകം രണ്ടു സഞ്ചാരികളുമായി ഇന്നലെ രാത്രി 7.52 ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയവുമായി സന്ധിച്ചു. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 12.52 ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു, നാസയുടെ യാത്രികരുമായി ഫാൽക്കൺ 9 വിക്ഷേപണം.
പത്തൊൻപത് മണിക്കൂർ നീണ്ട പ്രയാണത്തിനൊടുവിലാണ് പേടകം ബഹിരാകാശ നിലയത്തിലെത്തിയത്.
ഇതോടെ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്‌ക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയായി, സ്പേസ് എക്‌സ് (സ്പേസ് എക്‌സ്‌പ്ലൊറേഷൻ ടെക്‌നോളജീസ് കോർപ്പറേഷൻ).
ചരിത്രത്തിലാദ്യമായി, ആവർത്തിച്ച് ഉപയോഗിക്കാവുന്ന റോക്കറ്റും മനുഷ്യപേടകവുമാണ് ദൗത്യത്തിന്റെ പ്രത്യേകത.
വിക്ഷേപിച്ച് മിനിറ്റുകൾക്കുള്ളിൽ ഫാൽക്കൺ റോക്കറ്റിന്റെ ഒന്നാം ഘട്ടം അറ്റ്ലാന്റിക് സമുദ്രത്തിലെ പ്ലാറ്റ്ഫോമിൽ നാലു കാലിൽ കുത്തനെ ലാൻഡ് ചെയ്‌തു. ബഹിരാകാശ യാനം തിരികെ ഭൂമിയിൽ കുത്തനെ ലാൻഡ് ചെയ്യുന്ന സാങ്കേതികവിദ്യ ആദ്യമായാണ്.
@ ഭമണപഥത്തിൽ ക്രൂ ഡ്രാഗൺ ബഹിരാകാശ നിലയത്തെ പിന്തുടർന്നു
@ രണ്ടിന്റെയും വേഗത മണിക്കൂറിൽ 28,000 കിലോമീറ്റർ
@ 90 മിനിറ്റിലൊരിക്കൽ ഭൂമിയെ ഭ്രമണം ചെയ്‌തു
@ ദിവസം 16 സൂര്യോദയങ്ങൾക്കും അസ്തമയങ്ങൾക്കും സാക്ഷി
@ എൻജിൻ ജ്വലിപ്പിച്ച് ക്രമേണ വേഗത കൂട്ടി നിലയത്തോട് അടുത്തു
@ രാത്രി 7.52 ന് പേടകം നിലയത്തിൽ സ്വയം സന്ധിച്ചു
സഞ്ചാരികൾ
@ ഡഗ്ളസ് ഹർലി (53), ബോബ് ബെൻകെൻ (49)
@ മുൻ മിലിട്ടറി പൈലറ്റുമാർ
@ ഇരുവരും നാസയുടെ സഞ്ചാരികൾ
@ സ്‌പേസ് ഷട്ടിൽ ദൗത്യങ്ങളിൽ വിപുലമായ പരിചയം
@ ആഴ്ചകൾക്കു ശേഷം ഇരുവരും ക്രൂ ഡ്രാഗണിൽ തിരികെ ഭൂമിയിലെത്തും.
സ്പേസ് എക്‌സ്
@ ഇലോൺ മസ്‌ക് (53) എന്ന കോടീശ്വരന്റെ റോക്കറ്റ് കമ്പനി
@ സ്ഥാപിച്ചത് 2002ൽ കാലിഫോർണിയയിൽ
@ വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകളും റോക്കറ്റ് എൻജിനും മനുഷ്യ പേടകവും ചരക്കു പേടകവും സ്‌പേസ് സ്യൂട്ടും നിർമ്മിക്കുന്നു
@ നാസയുമായി വിക്ഷേപണ കരാർ
@ ബഹിരാകാശ നിലയത്തിലേക്ക് 21 കാർഗോ ദൗത്യങ്ങൾ
@ ഇലക്ട്രിക് കാർ കമ്പനി ടെസ്‌ലയും മസ്‌കിന്റേതാണ്