ഗുവാഹത്തി: അസമിൽ അഞ്ചു ദിവസമായി ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കിണറിൽ നിന്നും അസംസ്കൃത എണ്ണ (ക്രൂഡ് ഓയിൽ) ചോരുന്നു. ടിൻസുകിയ ജില്ലയിലെ ബാഗ്ജൻ ഗ്രാമത്തിലാണ് കിണറുള്ളത്. ഇതിന്റെ ഒന്നര കി.മീറ്റ ദൂര പരിധിയിൽ നിന്നും രണ്ടായിരത്തോളം ആളുകളെ ഇതുവരെ ഒഴിപ്പിച്ചു. പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ കമ്പനി ആരംഭിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ സഹായവും തേടിയിട്ടുണ്ട്. ചോർച്ച എപ്പോൾ പരിഹരിക്കാനാവുമെന്ന് പറയാനാവില്ലെന്നും അമേരിക്കയിലെ വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ടെന്നും കമ്പനി അധികൃതർ പറഞ്ഞു. അസം സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം കേന്ദ്രസർക്കാരും ഓയിൽ ഇന്ത്യ കമ്പനിയും വിദഗ്ദ്ധരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
കിണറിനുള്ളിലെ പ്രഷർ കൺട്രോൾ സിസ്റ്റത്തിന്റെ തകരാറ് മൂലം ക്രൂഡ് ഓയിൽ ഫൗണ്ടെയിൻ തകർന്നതാണ് ചോർച്ചയ്ക്ക് കാരണം. വാതകചോർച്ച മേഖലയിലെ ജീവജാലങ്ങളെ ദോഷമായി ബാധിച്ചേക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. പ്രദേശത്താകെ വാതകത്തിന്റെ മണമുണ്ടെന്നും മണ്ണിൽ എണ്ണ കലർന്നിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. കുളത്തിലും പുഴയിലും മറ്റും മീനുകളും മറ്റും ചത്തുപൊങ്ങിയതായും റിപ്പോർട്ടുകളുണ്ട്.