പരപ്പനങ്ങാടി: തന്റെ ചികിത്സയ്ക്കായി ലഭിച്ച തുകയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാതൃകയായി സിറാജ് എന്ന കൊച്ചു മിടുക്കൻ. രണ്ട് വർഷം മുമ്പ് ടിബി ബാധിതനായതിനെ തുടർന്ന് ക്ലാസിൽ പോകാൻ കഴിയാതെ ചികിത്സയിലായ സിറാജിന് സർക്കാരിൽ നിന്ന് അനുവദിച്ച് കിട്ടിയ തുകയുടെ ഒരുവിഹിതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി പരപ്പനങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫീസർ ഹണി കെ ദാസിനെയും എസ്.ഐ. രാജേന്ദ്രൻ നായരെയും എൽപ്പിച്ചത്. പരപ്പനങ്ങാടി എ.എം.യു.പി സ്കൂൾ, അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും, പരപ്പനങ്ങാടി ഉള്ളണം നോർത്ത് പുളിക്കലകത്ത് അമ്മാറത്ത് വീട്ടിൽ മുനീറിന്റെ മകനുമായ സിറാജ് തനിക്ക് ചികിത്സയ്ക്കായി ഗവൺമെന്റ് നൽകിയ തുകയിൽ നിന്നും 2,000 രൂപ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി കൈമാറിയത്. ധനസഹായം ലഭിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറണമെന്ന ആവശ്യവുമായി സിറാജ് പിതാവുമൊത്ത് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. സിറാജ് കഴിഞ്ഞ പ്രളയകാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താൻ സ്വരുക്കൂടിയ തുക ഇത്തരത്തിൽ സംഭാവന നൽകിയിരുന്നു. കൂലിപ്പണിക്ക് പോയി കുടുംബ ജീവിതം കഴിക്കുന്നയാളാണ് സിറാജിന്റെ പിതാവ് .