ജില്ലയിലിപ്പോൾ ആകെ നിരീക്ഷണത്തിലുള്ളത് 1,741 പേർ
മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇന്നലെ മുതൽ 70 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,741 ആയതായി ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. 21 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 19, നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ടുപേരുമാണ് ഐസൊലേഷനിലുള്ളത്. 1,661 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 59 പേർ കൊവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു.
ജില്ലയിൽ ഇനി കൊവിഡ് ബാധിതരില്ല
ജില്ലയിൽ ഇനിയാരും കൊവിഡ് 19 ബാധിതരായി ചികിത്സയിലില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന പറഞ്ഞു. ജില്ലയിൽ ഇതുവരെ 22 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിൽ നാലുമാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. 21 പേർക്ക് വിദഗ്ദ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി. ഇതിൽ തുടർചികിത്സയിലിരിക്കെ ഒരാൾ മരിച്ചു. രണ്ട് പേർ തുടർനിരീക്ഷണങ്ങൾക്കായി മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ കഴിയുന്നു. 18 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്.
17 പേർക്ക് കൂടി കൊവിഡ് ബാധയില്ല
ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന 17 പേർക്ക് കൂടി കൊവിഡ് ബാധയില്ലെന്ന് വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 2,111 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 88 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
ഡോ. കെ. സക്കീന, ഡി.എം.ഒ