ചികിത്സയിൽ പിഴവ് പറ്റിയിട്ടുണ്ടെന്നും രക്ഷിതാക്കൾ
മലപ്പുറം: മഞ്ചേരി പയ്യനാട് മരിച്ച നാല് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ്
ഉണ്ടായിരുന്നില്ലെന്ന് രക്ഷിതാക്കൾ. പയ്യനാട് വടക്കാങ്ങര പറമ്പിൽ അഷറഫിന്റെയം ആസിഫയുടെയും മകൾ നൈഫ ഫാത്തിമ മരിച്ച സംഭവത്തിലാണ് ഗുരുതര ആരോപണവുമായി രക്ഷിതാക്കൾ മലപ്പുറത്ത് വാർത്താസമ്മേളനം നടത്തിയത്. മകൾക്ക് കൊവിഡ് ഉണ്ടായിരുന്നില്ലെന്നും ചികിത്സയിൽ പിഴവ് പറ്റിയിട്ടുണ്ടെന്നും രക്ഷിതാക്കൾ ആരോപിച്ചു. നൈഫ ഫാത്തിമയുടെ ആദ്യ ടെസ്റ്റിൽ ഫലം നെഗറ്റീവായിരുന്നു. തുടർന്ന് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും പരിശോധന നടത്തി. അവിടെ നിന്നുള്ള ഫലവും നെഗറ്റീവായിരുന്നു. മരിച്ച ശേഷം നടത്തിയ ഫലവും നെഗറ്റീവായി. അതുകൊണ്ടു തന്നെ മകൾക്ക് കൊവിഡ് ഉണ്ടായിരുന്നില്ലെന്ന് തന്നെയാണ് തങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നതെന്നും അഷ്റവും ആസിഫയും വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ചികിത്സാ പിഴവ് സംഭവിച്ചുവെന്ന് സർക്കാർ സമ്മതിക്കാൻ തയ്യാറാവണം. പകരം പിഴവ് മറച്ച് വയ്ക്കാനാണ് ശ്രമിക്കുന്നത്. മരണ ശേഷം മാതാപിതാക്കൾ അടക്കം 33 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതും വെറുതെയായിരുന്നുവെന്നും രക്ഷിതാക്കൾ പറഞ്ഞു.