flight
പ്രവാസി

പാലക്കാട്: കൊവിഡ് രോഗബാധയുടെ പ്രതിസന്ധിക്കിടെ പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ജില്ല-ഗ്രാമപഞ്ചായത്ത്- നഗരസഭാ- വാർഡുതല സമിതികൾ രൂപീകരിച്ചതായി ജില്ലാ കലക്ടർ ഡി.ബാലമുരളി അറിയിച്ചു.

ജില്ലാസമിതിയിൽ ജില്ലാ കലക്ടർ അദ്ധ്യക്ഷനും ഡി.എം.ഒ കൺവീനറും ജില്ലാ പൊലീസ് മേധാവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണംഗങ്ങൾ.

പഞ്ചായത്ത്- നഗരസഭ എന്നിവിടങ്ങളിൽ യഥാക്രമം പ്രസിഡന്റ്- ചെയർമാൻ എന്നിവർ അദ്ധ്യക്ഷനും സെക്രട്ടറി കൺവീനറും പ്രതിപക്ഷ നേതാവ്, സ്ഥിരസമിതി അദ്ധ്യക്ഷൻ, എം.എൽ.എ/ എം.എൽ.എ.യുടെ പ്രതിനിധി, പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ/ പ്രതിനിധി, വില്ലേജ് ഓഫീസർ, പി.എച്ച്.സി മേധാവി, സഹകരണ ബാങ്ക് പ്രസിഡന്റ്, സാമൂഹ്യ സന്നദ്ധ സേന പ്രതിനിധി, കുടുംബശ്രീ- ആശാവർക്കർ പ്രതിനിധി, പെൻഷനേഴ്സ് യൂണിയൻ പ്രതിനിധികൾ എന്നിവർ അംഗങ്ങളാകും.

വാർഡുതല സമിതിയിൽ വാർഡംഗം അദ്ധ്യക്ഷനും ജെ.പി.എച്ച്.എൻ/ ജെ.എച്ച്.ഐ (ആർ.ആർ.ടി കൺവീനർ) കൺവീനറും, പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രതിനിധി, വില്ലേജ് ഓഫീസറുടെ പ്രതിനിധി, ചാർജ്ജുള്ള തദ്ദേശ സമിതി ഉദ്യോഗസ്ഥൻ, സാമൂഹ്യ സന്നദ്ധ സേനയുടെ ഒരു പ്രതിനിധി, കുടുംബശ്രീ- ആശാവർക്കർ- പെൻഷനേഴ്സ് യൂണിയൻ പ്രതിനിധി, റസിഡൻഷ്യൽ അസോസിയേഷൻ പ്രതിനിധി/ പ്രദേശത്തെ നാട്ടുകാരുടെ രണ്ടു പ്രതിനിധികൾ, അംഗനവാടി ടീച്ചർ എന്നിവർ അംഗങ്ങളായിരിക്കും.

  1. തദ്ദേശ സ്ഥാപന സെക്രട്ടറിമാർ സമിതി രൂപീകരിച്ച് പ്രവർത്തനം ഏകോപിപ്പിക്കണം
  2. പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം പഞ്ചായത്ത്/നഗരസഭാ സമിതികൾക്കാണ്.
  3. പ്രായമായവർ, കിഡ്നി, ഹൃദ്രോഗം, അർബുദ ബാധിതരുടെ കാര്യത്തിൽ വാർഡ് തല സമിതികൾ പ്രത്യേക ശ്രദ്ധ ചെലുത്തണം
  4. ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിലുള്ള ബോധവൽക്കരണം പഞ്ചായത്ത്- മുൻസിപ്പാലിറ്റി തല സമിതി ഉറപ്പാക്കണം.
  5. വാർഡ്തല സമിതി പ്രവർത്തനങ്ങളുടെ ജില്ലാതല ഏകോപനം, അവലോകനം, ആവശ്യമായ തീരുമാനം എന്നിവയെടുക്കുന്നത് ജില്ലാ സമിതിയാണ്.
  6. സമിതി യോഗം, മിനുട്സ് തയ്യാറാക്കൽ, റിപ്പോർട്ട് സമർപ്പിക്കൽ ചുമതലകൾ കൺവീനർമാർക്കാണ്.

വിദേശത്ത് നിന്ന് നോർക്ക സെൽ വഴി ജില്ലയിലേക്കെത്താൻ 25,​111 പേരാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ ഗർഭിണികൾ, രോഗികൾ, അത്യാവശ്യ ചികിത്സ ആവശ്യമുള്ളവർ, വിസ റദ്ദായവർ എന്നിവർക്ക് മുൻഗണന നൽകും. അന്യസംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് വരാനായി കാത്തിരിക്കുന്നത് 16748 പേരാണ്. 2700ഓളം പേർ ഇതിനകം തിരികെയെത്തി.

പാലക്കാട്: ജില്ലയിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവാൻ തയ്യാറായിട്ടുള്ളത് 17,​143 അന്യസംസ്ഥാന തൊഴിലാളികൾ. ഒറീസ, വെസ്റ്റ് ബംഗാൾ, ബീഹാർ, ചത്തീസ്ഖണ്ഡ്, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ഏറെ പേരും മടങ്ങുന്നത്. നിലവിൽ എല്ലാവരും താമസസ്ഥലത്തുണ്ട്. ഭക്ഷണത്തിനും മറ്റ് ആവശ്യ സാധനങ്ങളും തൊഴിലാളികൾക്ക് എത്തിക്കുന്നുണ്ട്.

തൊഴിലാളികൾ ഒന്നിച്ച് ജില്ലയിൽ നിന്ന് പോയാൽ കഞ്ചിക്കോട് ഉൾപ്പടെയുള്ള വ്യവസായ മേഖലകൾ പ്രതിസന്ധിയിലാകുമെന്നതിനാൽ അത്യാവശ്യമായി പോകേണ്ടവരെ മാത്രമാണ് ആദ്യഘട്ടത്തിൽ പരിഗണിച്ചിട്ടുള്ളത്.

ഏറ്റവും കൂടുതൽ തൊഴിലാളികൾ പോവാനുള്ളത് വെസ്റ്റ് ബെംഗാളിലേയ്ക്കാണ് 5248 പേർ, രണ്ടാമത് ബീഹാർ 3774 പേർ, ഒറീസയിലേയ്ക്ക് 2041, ചത്തീസ് ഖണ്ഡിലേയ്ക്ക് 92, ഉത്തർ പ്രദേശ് 1039, മദ്ധ്യപ്രദേശ് 156, തമിഴ്നാട് 888, രാജസ്ഥാൻ 172, ജാർഖണ്ഡ് 1996, കർണാടക 51, ആസാം 1524, മഹാരാഷ്ട്ര 24, ഡൽഹി 10, മണിപ്പൂർ 24 എന്നിങ്ങനെയാണ് തൊഴിലാളികളുടെ കണക്ക്.

  1. പൊതുഗതാഗതം, സ്‌കൂളുകൾ, കോളേജുകൾ, കോച്ചിംഗ് സെന്ററുകൾ, ബാർ, മാളുകൾ, സ്വിമ്മിംഗ് പൂളുകൾ എന്നിവയ്ക്ക് അനുമതിയില്ല.
  2. പൊതുയോഗങ്ങൾ, ആരാധനാലയങ്ങളിലെ ഒത്തുചേരൽ എന്നിവയും നിരോധിച്ചിട്ടുണ്ട്.
  3. അവശ്യ സാധനങ്ങൾക്കായി രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ പുറത്തിറങ്ങാം.
  4. പത്ത് വയസിന് താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവർ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്.
  5. കാറ് മുതലായ വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ രണ്ടുപേരും ടൂവീലറിൽ ഒരാൾക്കും മാത്രമാണ് യാത്രാനുമതി.
  6. ബാർബർ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. വീടുകളിൽ പോയി മുടിവെട്ടാം.
  7. ഹോട്ടൽ, റസ്റ്റോറന്റുകൾ എന്നിവയിൽ നിന്ന് പാഴ്സൽ മാത്രം.
  8. ഒറ്റ നിലയുള്ള തുണിക്കടകൾക്ക് അഞ്ച് ജീവനക്കാരെ വച്ച് പ്രവർത്തിക്കാം. ഒരു സമയം അഞ്ച് ഉപഭോക്താക്കളെ മാത്രമാണ് അനുവദിക്കുക.
  9. നിർമ്മാണ മേഖലയിലും വ്യവസായ ശാലകളും പ്രവർത്തനം ആരംഭിക്കാം.
  10. ഷോപ്പ്സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയിലുള്ള എല്ലാ കടകളും തുറന്ന് പ്രവർത്തിക്കാം.
  11. പൊതുസ്ഥലത്തും ജോലി സ്ഥലത്തും മാസ്‌ക് ധരിച്ച് അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.