van

പാലക്കാട്: പാലിയേക്കര ടോൾഗേറ്റ് തകർത്ത് എക്‌സൈസിനെയും പൊലീസിനെയും വെട്ടിച്ച് കടന്ന വാൻ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിൽ പാതയോരത്തുനിന്ന് കണ്ടെത്തി. എക്‌സൈസിനെ വട്ടംചുറ്റിച്ച വാനിൽ സ്പിരിറ്റെന്നായിരുന്നു വിവരം. എന്നാൽ, വാഹനം പിടികൂടുമ്പോൾ സ്പിരിറ്റിനും പകരം 15 ചാക്ക് തവിടായിരുന്നെന്ന് ചിറ്റൂർ സർക്കിൾ എക്‌സൈസ് ഇൻസ്‌പെക്ടർ വി. രാകേഷ് പറഞ്ഞു. വാനിന്റെ നമ്പരടക്കം വ്യാജമെന്നായിരുന്നു എക്സെെസിന്റെ കണ്ടെത്തൽ. പിന്നീട് ഇതും തിരുത്തി.

വാഹനം കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇതിലുണ്ടായിരുന്ന ആട്ടയാംപതി സ്വദേശികളായ അരുൾ ജ്യോതി (28), വിനയൻദാസ് (31) എന്നിവർ കീഴടങ്ങി. തൊണ്ടിമുതലില്ലാത്തതിനാൽ നിലവിൽ ഇവർക്കെതിരെ എക്‌സൈസിന് കേസെടുക്കാനാവില്ലെന്നും ടോൾ ഗേറ്റ് തകർത്തതിന് പൊലീസിന് വേണമെങ്കിൽ കേസെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ എക്‌സൈസിനെ വെട്ടിച്ച് മംഗലം ഡാമിലെ ഊടുവഴികളിലൂടെ ചിറ്റൂർ ഭാഗത്തേക്ക് കടന്ന വാൻ, ചൊവ്വാഴ്ച രാത്രി പട്രോളിംഗിനിടെയാണ് ചിറ്റൂർ സർക്കിൾ എക്‌സൈസ് സംഘം കണ്ടെത്തിയത്. നമ്പർ പരിശോധിച്ചപ്പോൾ കഴിഞ്ഞദിവസം ടോൾ ഗേറ്റ് തകർത്ത് കടന്ന വാഹനമാണെന്ന് തിരിച്ചറിഞ്ഞതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം, വാനിൽ തവിട്‌ പൊടി നിറച്ച ചാക്കിൽ ഒളിപ്പിച്ച് പാൻമസാല വിറ്റിരുന്നതായി ഡ്രൈവർ മൊഴി നൽകി. പൊള്ളാച്ചിയിൽ നിന്ന് കോഴികൾ വാങ്ങി കച്ചവടം നടത്തുന്നവരാണ് ഇരുവരും. ഇതോടൊപ്പം പാൻമസാല കച്ചവടവുമുണ്ട്. ഇത്തരത്തിൽ പൊള്ളാച്ചിയിൽ നിന്ന് വാങ്ങിയ 9000 പായ്ക്കറ്റ് പാലിയേക്കരയിൽ വിറ്റഴിക്കുന്നതിനിടെ, ഒരു ചാക്ക് പാൻമസാല ബാക്കിയുള്ളപ്പോഴാണ് എക്‌സൈസിനെ കണ്ടത്. കൈയിൽ കോഴിക്കച്ചവടം നടത്തിയതിന്റെയടക്കം മൂന്നര ലക്ഷം രൂപയുണ്ടായിരുന്നു. മഫ്‌തിയിലെത്തിയതിനാൽ ഉദ്യോഗസ്ഥരാണെന്ന് മനസിലായില്ല. മോഷ്ടാക്കളാണെന്ന് പേടിച്ച് വാഹനം നിറുത്താതെ രക്ഷപ്പെടുകയായിരുന്നു. മുൻപ് വണ്ടിത്താവളത്തുവച്ച് ഒരു മോഷണ ശ്രമമുണ്ടായിരുന്നു ഇതിനാലാണ് പേടിച്ചത്. ബാക്കിയായ പാൻമസാല ചാക്ക് ആട്ടയാംപതിയിൽവച്ച് കത്തിച്ചെന്നും പ്രതികൾ പറഞ്ഞു. സ്‌പിരിറ്റ് തവിടാക്കാൻ ഉദ്യോഗസ്ഥരടക്കം ഇടപെട്ടെന്നും ചിറ്റൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്‌പിരിറ്റ് ലോബികളാണ് ഇതിന് പിന്നിലെന്നും ആരോപണമുയർന്നിട്ടുണ്ട്.