geetha

കൊല്ലങ്കോട്:' അവൾ പോയി. എന്നന്നേക്കുമായി,​ ഇനിയില്ല ..എന്നും ഒപ്പമുണ്ടാകുമെന്ന വാക്ക് തെറ്റിച്ച് അവൾ മടങ്ങി'. നാട്ടിലെയൊരു ആശുപത്രി മോർച്ചറിയിൽ തണുത്തു വിറച്ചുറങ്ങുന്ന തന്റെ പ്രിയതമയെ ഒരുനോക്ക് കാണാനായി നാട്ടിലെത്താനാകാതെ കടലിനക്കരെ ഹൃദയം തകർന്ന് തേങ്ങുന്ന വിജയകുമാറിന്റെ ചിത്രം ഒരു നാടിന്റെയാകെ രോദനമാവുന്നു.

പാലക്കാട് ആനമാറി വാടുകമ്പാടം സ്വദേശിയായ വിജയകുമാറിന്റെ ഭാര്യ ഗീത (40) ശനിയാഴ്ചയാണ് ഹൃദയാഘാതം മൂലം മരിച്ചത്. കഴിഞ്ഞ 18 വർഷമായി ജീവിതത്തിൽ താങ്ങുംതണലുമായി നിന്ന ഭാര്യയുടെ മരണവാർത്തയറിഞ്ഞതു മുതൽ ദുബായിൽ നിന്ന് നാട്ടിലേക്കു വരാനായി വിജയകുമാർ മുട്ടാത്ത വാതിലുകളില്ല. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയും നൂലാമാലകളും ​ വലിച്ചുകെട്ടി അതിർത്തിക്കപ്പുറം നിറുത്തിയിരിക്കുകയാണ്. കേന്ദ്രമന്ത്രി വി.മുരളീധരന്റെയും മുഖ്യമന്ത്രിയുടെയും ഓഫീസിലൂടെ യു.എ.ഇയിലെ എംബസിയിലും മറ്റ് കേന്ദ്രങ്ങളിലും ബന്ധപ്പെട്ടെങ്കിലും ടിക്കറ്റ് ലഭിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ നിന്ന് നാട്ടിലേക്കു വന്ന വിമാനങ്ങളിൽ ഏതെങ്കിലും ഒരു യാത്രക്കാരൻ യാത്ര ഒഴിവാക്കിയിരുന്നെങ്കിൽ വിജയകുമാർ നാട്ടിലെത്തിയേനെ. രണ്ടുദിവസം ദുബായ് വിമാനത്താവളത്തിൽ കാത്തിരുന്നെങ്കിലും നിരാശയോടെ മടങ്ങി.

17ന് വൈകിട്ട് 6.30ന് നെടുമ്പാശ്ശേരിയിലെത്തുന്ന വിമാനത്തിൽ ടിക്കറ്റ് നൽകാമെന്ന് ഇന്ത്യൻ എംബസി ഉറപ്പ് നൽകിയതായാണ് അറിയുന്നത്. വിജയകുമാറിന്റെ വരവിനായി ഗീതയുടെ ചേതനയറ്റ ശരീരവുമായി ഒരു നാട് കാത്തിരിക്കുകയാണ്. 2002ലാണ് നെന്മാറ ചേരാമംഗലം സ്വദേശിയായ ഗീതയെ വിജയകുമാർ വരിച്ചത്. മക്കളില്ല. ഇലക്ട്രീഷ്യനായ വിജയകുമാർ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ദുബായിൽ ജോലി ചെയ്യുന്നു. സ്വന്തമായൊരു വീടെന്ന ഒരുമിച്ചു കണ്ട സ്വപ്നം ബാക്കി.