പാലക്കാട്: ലോക്ക് ഡൗണിനെ തുടർന്ന് വായ്പകൾക്ക് റിസർവ് ബാങ്ക് അനുവദിച്ച മൊറട്ടോറിയം കാലാവധി അവസാനിക്കുന്നതിന് മുമ്പ് തിരിച്ചടവിന് നിർബന്ധിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ സാധാരണക്കാരെ വലയ്ക്കുന്നു. ചിറ്റൂർ, കൊഴിഞ്ഞാമ്പാറ കൊല്ലങ്കോട്, നെന്മാറ, വടക്കഞ്ചേരി, മേഖലകളിലാണ് ഇടപാടുകാരെ ഫോണിൽ വിളിച്ച് വായ്പ തിരിച്ചടക്കാൻ നിർബന്ധിക്കുന്നത്. കഴിഞ്ഞ ദിവസം കളക്ഷൻ ഏജന്റുമാരെത്തി പലരിൽ നിന്നും പണം വാങ്ങിയതായും സൂചനയുണ്ട്.
മാർച്ച് ഒന്നുമുതൽ മേയ് 31 വരെയാണ് മൊറട്ടോറിയം കാലാവധി. സ്ത്രീകളുടെ നേതൃത്വത്തിൽ ചെറുസംഘങ്ങൾ പരസ്പരം ജാമ്യം നിന്ന് പല മൈക്രാ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും 10,000 മുതൽ ഒരുലക്ഷം വരെ വായ്പയെടുത്തിട്ടുണ്ട്. പലരും ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തവരാണ്.
അതിർത്തി പ്രദേശങ്ങളിൽ കേന്ദ്രീകരിച്ച് പത്തോളം ധനമിടപാട് സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. കൊവിഡ് പ്രതിസസി കാരണം സ്ത്രീകൾ ഉൾപ്പെടെ ഭൂരിഭാഗം പേരുടെയും ജോലി നഷ്ടമായ അവസ്ഥയാണ്. ചിലർ ജോലിക്ക് പോകുന്നുണ്ടെങ്കിലും മിക്ക സ്ഥാപനങ്ങളും ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ട്. ലോക്ക് ഡൗൺ പിൻവലിച്ച് വിവിധ തൊഴിൽ മേഖലകൾ സജീവമായാലേ ആളുകളുടെ കൈയിളിൽ പണമെത്തൂ. ഈ സാഹചര്യത്തിൽ മാത്രമേ വായ്പാ തിരിച്ചടവും സാദ്ധ്യമാകൂ.