farming
കൃഷി

പാലക്കാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജൂൺ മുതൽ സെപ്തംബർ വരെ ജില്ലയിൽ പത്തു ലക്ഷം തൈകൾ ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്ന നടപടി പുരോഗമിക്കുന്നു. തരിശു ഭൂമിയിൽ കൃഷിയിറക്കുന്ന പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് 5306 ഹെക്ടർ തരിശുഭൂമി കണ്ടെത്തി നിലമൊരുക്കൽ ആരംഭിച്ചു.

തരിശു ഭൂമിയിൽ സ്വമേധയാ കൃഷി ചെയ്യാനും സഹായം ലഭിക്കും. കൃഷിയിറക്കാൻ താല്പര്യമില്ലാത്തവരുടെ ഭൂമി ഉടമയുടെ അനുമതിയോടെ വരുമാന വിഹിതം നൽകി ഏറ്റെടുക്കാം. ഇത്തരം ഭൂമിയിൽ ജൈവ കൃഷിക്കാണ് കൂടുതൽ പ്രാമുഖ്യം നൽകുക. വാർഡുതലം മുതൽ ജനകീയ കൃഷിയും ഇതോടൊപ്പം നടക്കും. കൂടാതെ വീട്ടുവളപ്പിൽ കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്കും അതത് കൃഷി ഓഫീസുകളുമായി ബന്ധപ്പെടാം. കിഴങ്ങുവർഗം കൂടുതലായി കൃഷി ചെയ്യുക, നെല്ലും ധാന്യവർഗങ്ങളും ഉല്പാദിപ്പിക്കുക, സംയോജിത കൃഷിയും ജൈവ കൃഷിയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

  1. കൃഷിവകുപ്പിനെ കൂടാതെ തദ്ദേശം, ജലസേചനം, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വിവിധ വകുപ്പുകളും പദ്ധതിയിൽ പങ്കാളികളാകും.
  2. ജില്ലയിൽ നടേണ്ട പത്ത് ലക്ഷം വൃക്ഷത്തൈകളിൽ 2.5 ലക്ഷം തൈകൾ 61 പഞ്ചായത്തുകളിലെ 66 നഴ്സറികളിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഉല്പാദിപ്പിക്കും.
  3. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കൃഷി വകുപ്പിന്റെ ഒമ്പത് ഫാമുകളിൽ തൊഴിലുറപ്പ് പദ്ധതി വഴി വൃക്ഷത്തൈകളും നഴ്സറികളും പരിപാലിക്കും.
  4. ഹരിത മിഷന്റെ കീഴിൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തൈകൾ ലഭ്യമാകും. ഓരോ പഞ്ചായത്തും രണ്ടു മുതൽ 25 ഏക്കർ വരെ ഏറ്റെടുത്ത് ഉഴുന്ന്, മുതിര, പയർ തുടങ്ങിയ ഹ്രസ്വകാല ധാന്യങ്ങളും കൃഷിയും ചെയ്യും.