പാലക്കാട്: ജില്ലയിൽ ഇന്നലെ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് വന്ന മൂന്നുപേർക്കും മഹാരാഷ്ട്രയിൽ നിന്ന് വന്ന നാലുപേർക്കുമാണ് രോഗം.
ചെന്നൈയിൽ നിന്ന് വന്നവരിൽ കൊല്ലങ്കോട് ആനമാറി സ്വദേശി (38), ആലത്തൂർ കാവശേരി സ്വദേശി (27), ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ സ്വദേശി (49) എന്നിവരും മഹാരാഷ്ട്രയിൽ നിന്ന് വന്നവരിൽ രണ്ട് പനമണ്ണ സ്വദേശികളും രണ്ട് തൃക്കടേരി സ്വദേശികളും ആണ് രോഗ ബാധിതർ.
ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മലപ്പുറം, തൃശൂർ സ്വദേശികൾ ഉൾപ്പെടെ 20 ആയി. ഒരു ആലത്തൂർ സ്വദേശിയും മങ്കര സ്വദേശിയും ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ചികിത്സയിലുണ്ട്.
ചെന്നൈയിൽ നിന്നുള്ള കൊല്ലങ്കോട്, കാവശേരി സ്വദേശികൾ 17ന് വൈകിട്ട് 5.30നാണ് വാളയാറിലെത്തിയത്. ഇവർക്ക് ചെന്നൈയിൽ വച്ച് തന്നെ കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും നിരീക്ഷണത്തിൽ ഇരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച് ചെക്ക് പോസ്റ്റിലെ അധികൃതർക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ അന്നേദിവസം തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 18ന് വീണ്ടും സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയും ഇന്നലെ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇവർ മേയ് 17ന് പാലക്കാട് വെച്ച് രോഗം സ്ഥിരീകരിച്ച തൃശൂർ സ്വദേശിയുടെ കൂടെ ചെന്നൈയിൽ താമസിച്ചിരുന്നു.
മഹാരാഷ്ട്രയിൽ നിന്നെത്തിയ നാലുപേർ തലപ്പാടി ചെക്ക് പോസ്റ്റ് വഴി 14ന് പുലർച്ചെ കേരളത്തിൽ എത്തിയതാണ്.