പാലക്കാട്: എസ്.എസ്.എൽ.സി, വി.എച്ച്.എസ്.സി, പ്ലസ് ടു പരീക്ഷകൾ മെയ് 26 മുതൽ നടക്കുന്നതിനാൽ സംസ്ഥാന അതിർത്തിയോട് ചേർന്നുള്ള ജില്ലകളിലെ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അന്തർ സംസ്ഥാന യാത്ര സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ ജില്ലാ കളക്ടറുമായി ചർച്ച നടത്തി ധാരണയായതായി പാലക്കാട് ജില്ലാ കളക്ടർ ഡി.ബാലമുരളി അറിയിച്ചു.
പൊതുഗതാഗതത്തിന്റെ അഭാവത്തിൽ ഇവർക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തിൽ സുഗമമായ യാത്ര ഉറപ്പാക്കുക ലക്ഷ്യമിട്ടാണ‍് ചർച്ച നടത്തിയത്. പരീക്ഷ സമയത്ത് ജില്ലയിലെ എല്ലാ അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകളിലൂടെയും വിദ്യാർത്ഥിക്കും കൂടെ ഒരാൾക്കും തടസ്സമില്ലാതെ യാത്ര ചെയ്യാൻ അനുമതിയുണ്ടാകും.
അതാത് ദിവസത്തെ പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഹാജരാകുന്ന പക്ഷം ചെക്ക്‌പോസ്റ്റുകളിൽ നിയോഗിച്ചിട്ടുള്ള ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർ അതിർത്തി കടക്കാൻ വിദ്യാർത്ഥിക്കും കൂടെ ഒരാൾക്കും അനുമതി നൽകും. അതാത് അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ നിയോഗിക്കപ്പെട്ട എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാർ പരീക്ഷ നടക്കുന്ന ഓരോ ദിവസങ്ങളിലും ഹാൾടിക്കറ്റുകൾ പരിശോധിച്ച് വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തും. അത്യാവശ്യ ചുമതലകൾ നിർവഹിക്കാനായുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക യാത്രകളും ലോക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയുണ്ട്.