പാലക്കാട്: കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ 7,641 പേർ വീടുകളിലും 47 പേർ പാലക്കാട് ജില്ലാ ആശുപത്രിയിലും ഉൾപ്പെടെ ആകെ 7,688 പേർ നിരീക്ഷണത്തിൽ. പാലക്കാട് നിവാസികളായ രണ്ട് ശ്രീകൃഷ്ണപുരം സ്വദേശികളും നാല‍് കടമ്പഴിപ്പുറം രണ്ട് പട്ടാമ്പി സ്വദേശികളും രണ്ട് പനമണ്ണ സ്വദേശികളും രണ്ട് തൃക്കടേരി സ്വദേശികളും ഒരോ മുതലമട, കുഴൽമന്ദം, കാരാകുറുശ്ശി, കൊല്ലങ്കോട് ആനമാറി, ആലത്തൂർ കാവശ്ശേരി, മണ്ണമ്പറ്റ സ്വദേശികളും ഒരോ മലപ്പുറം, തൃശൂർ സ്വദേശികൾ ഉൾപ്പെടെ 20 പേരാണ‍് കൊവിഡ് സ്ഥിരീകരിച്ച് ജില്ലാശുപത്രിയിൽ ചികിത്സയിലുള്ളത്. കൂടാതെ, രോഗം സ്ഥിരീകരിച്ച ദമാമിൽ നിന്നെത്തിയ ഒരു ആലത്തൂർ സ്വദേശിയും മാലിദ്വീപിൽ നിന്നെത്തിയ മങ്കര സ്വദേശിയും എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.
ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ‍് എണ്ണത്തിൽ വർദ്ധനവുണ്ടായത്. പരിശോധനയ്ക്കായി ഇതുവരെ അയച്ച 4,990 സാമ്പിളുകളിൽ ഫലം വന്ന 4,500 നെഗറ്റീവും 33 എണ്ണം പോസിറ്റീവാണ‍്. ഇതിൽ 13 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 41,275 ആളുകളാണ‍് ഇതുവരെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 33,587 പേരുടെ നിരീക്ഷണ കാലാവധി പൂർത്തിയായി. 7,696 ഫോൺ കോളുകളാണ് ഇതുവരെ കൺട്രോൾ റൂമിലേക്ക് വന്നിട്ടുള്ളത്.