പാലക്കാട്: ജില്ലയിൽ ഇന്നലെ 11കാരി ഉൾപ്പെടെ 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ കുവൈറ്റിൽ നിന്നും വന്ന ഒരാൾക്ക് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. അബുദാബി, ഗുജറാത്ത്, കാഞ്ചിപുരം എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോരുത്തർക്കും മുംബൈയിൽ നിന്നുവന്ന രണ്ടുപേർക്കും ചെന്നൈയിൽ നിന്ന് വന്ന എട്ടുപേർക്കും വാളയാർ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരാൾക്കും രോഗബാധിതന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ടുപേർക്കുമാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കൂടാതെ രണ്ടുപേർക്ക് രോഗം ബാധിച്ചതുമായി ബന്ധപ്പെട്ടുള്ള വിവരം ലഭ്യമായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരിൽ 12 പുരുഷന്മാരും ഏഴ് വനിതകളുമാണുള്ളത്.
മേയ് 13ന് കുവൈറ്റിൽ നിന്ന് വന്ന ഒറ്റപ്പാലം നെല്ലായ സ്വദേശിക്കാണ് (39) മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെ രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ മേയ് 14ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20ന് സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു.
മുംബൈയിൽ നിന്ന് 20ന് നാട്ടിലേക്ക് വന്ന ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളായ ഒരു പുരുഷനും (56), സ്ത്രീക്കും (46) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 21ന് ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ നിന്നാണ് ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തത്. 11ന് ഗുജറാത്തിൽ നിന്നെത്തിയ വെള്ളിനേഴി സ്വദേശിയായ പെൺകുട്ടിക്കും (11) രോഗം സ്ഥിരീകരിച്ചു. 21ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നാണ് സ്രവം പരിശോധനയ്ക്കെടുത്തത്.
ചെന്നൈയിൽ നിന്നും വന്ന് രോഗം സ്ഥിരീകരിച്ച എട്ടുപേരിൽ ആറിന് വന്ന ഒരു എലപ്പുള്ളി തോട്ടക്കര സ്വദേശി (28), 20, 17 തീയതികളിലായി വന്ന ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളായ മൂന്നുപേർ (50, 56, 43) എന്നിവർ ഉൾപ്പെടുന്നു. 13ന് വന്ന മുണ്ടൂർ സ്വദേശി (42), 14 വന്ന ആലങ്ങാട് സ്വദേശികളായ രണ്ടുപേർ (50, 20) എന്നിവരും ഉൾപ്പെടുന്നു. കടമ്പഴിപ്പുറം സ്വദേശിയായ (53) മറ്റൊരാൾകൂടി ചെന്നൈയിൽ നിന്ന് വന്നിട്ടുണ്ട്. ഇദ്ദേഹം വന്ന തീയതി ലഭ്യമായിട്ടില്ല. ഏഴ് പുരുഷന്മാരും 50 വയസുള്ള കടമ്പഴിപ്പുറം സ്വദേശിയായ വനിതയും ആണ് ചെന്നൈയിൽ നിന്ന് വന്ന എട്ടുപേരിലുള്ളത്.
ഇതിൽ തോട്ടക്കര സ്വദേശിയുടെയും രണ്ട് ചുനങ്ങാട് സ്വദേശികളുടെയും സാമ്പിൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നും 21ന് പരിശോധനയ്ക്ക് എടുത്തു. ചുനങ്ങാട് സ്വദേശിയായ ഒരാളുടെ സാമ്പിൾ 22നാണ് പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്. മുണ്ടൂർ സ്വദേശികളുടെയും കടമ്പഴിപ്പുറം സ്വദേശികളുടെയും സാമ്പിൾ ജില്ലാ ആശുപത്രിയിൽ 21ന് പരിശോധന എടുത്തിരുന്നു.
രോഗബാധിതന്റ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രോഗം സ്ഥിരീകരിച്ച രണ്ടുപേർ ശ്രീകൃഷ്ണപുരം സ്വദേശികളായ ഒരു പുരുഷനും (19) ഒരു വനിതയും (44) ആണ്. ഇവർ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാരാണ്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്ന് മെയ് 21നാണ് ഇവരുടെ സ്രവം പരിശോധനയ്ക്ക് എടുത്തത്.
ആറിന് കാഞ്ചീപുരത്ത് നിന്നും വന്ന വ്യക്തി (36), ഒറ്റപ്പാലം മുനിസിപ്പാലിറ്റി പരിധിയിലെ തോട്ടക്കര സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ സാമ്പിൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നും 21ന് പരിശോധനയ്ക്ക് എടുത്തു. ഏഴിന് അബുദാബിയിൽ നിന്നെത്തിയ വ്യക്തി (30), വല്ലപ്പുഴ ചൂരക്കോട് സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ സാമ്പിൾ 21ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്കെടുത്തു.
വാളയാർ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടി ചെയ്തിരുന്ന ഒരു ആരോഗ്യ പ്രവർത്തകയ്ക്കും (22) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 21ന് ജില്ലാ ആശുപത്രിയിൽ നിന്നാണ് ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്. 32, 36 വയസുള്ള രണ്ട് വനിതകളുടെ സാമ്പിൾ 22ന് ജില്ലാ ആശുപത്രിയിൽ നിന്നും പരിശോധനയ്ക്ക് എടുക്കുകയും ഇന്നലെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇവർ എവിടെ നിന്ന് വന്നതാണെന്ന് രോഗം ബാധിച്ച എങ്ങനെയാണെന്നോ തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല.
ഇതോടെ ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ മലപ്പുറം, തൃശൂർ സ്വദേശി ഉൾപ്പെടെ 44 പേരായി.
ഒരു ആലത്തൂർ സ്വദേശിയും മങ്കര സ്വദേശിയും ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.