ചിറ്റൂർ: കൊറോണ കാലത്തും ചിട്ടി കമ്പനികളുടെ പിരിവിനെതിരെ വ്യാപക പരാതി. തമിഴ്‌നാട് രജിസ്‌ട്രേഷനിൽ കേരള - തമിഴ്‌നാട് അതിർത്തിയായ ഗോപാലപുരത്ത് പ്രവർത്തിക്കുന്ന ചിട്ടി കമ്പനികൾക്കെതിരെയാണ് വ്യാപക പരാതി ഉയർന്നിരിക്കുന്നത്. പ്രവർത്തനമേഖല തമിഴ്‌നാട് ആണെങ്കിലും തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെയാണ് ചിട്ടിപിരിവ് നടത്തുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ അന്യസംസ്ഥാനങ്ങളിൽ പോകാൻ പ്രത്യേക അനുവാദം വേണമെന്നിരിക്കെ ഊടുവഴികളിലൂടെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ചിട്ടിപരിവ് സാധാരണ പോലെ നടത്തുന്നുണ്ട്. ഇതിലൂടെ പിരിവുകാർ ദിവസേന നിരവധിയാളുകളുമായി സമ്പർക്കം പുലർത്താറുണ്ട്. ഗോപാലപുരം കേന്ദ്രീകരിച്ച് 60ഓളം ചിട്ടി കമ്പനികളാണ് പ്രവർത്തിക്കുന്നത്.
ഇതിൽ 600 അധികം പിരിവുകാരും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഭയത്തോടെയാണ് വിവിധ ഭാഗങ്ങളിൽ പിരിവിനായി പോകുന്നതെന്നും, പോകാതിരുന്നാൽ ചിട്ടി മുതലാളിമാർ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്നും കമ്പനി ജീവനക്കാർ പറയുന്നു.