തിരുവല്ല : ശക്തമായ കാറ്റിലും മഴയിലും താലൂക്കിൽ വ്യാപക നാശനഷ്ടം.കാറ്റിൽ കടപുഴകി വീണ മരങ്ങൾ 12 വീടുകൾ ഭാഗീകമായി തകർത്തു.ഞായറാഴ്ച വൈകിട്ടായിരുന്നു കാറ്റും മഴയും.നൂറോളം വൈദ്യുത പോസ്റ്റുകൾ ഒഴിഞ്ഞു വീണു.വൈദ്യുത വിതരണം പലയിടത്തും പുനസ്ഥാപിക്കപ്പെട്ടത് ഇന്നലെ വൈകിട്ടോടെ മാത്രമാണ്.നെടുമ്പ്രം പൊടിയാടി സുരേഷ്ഭവനിൽ സുനിൽകുമാർ,കല്ലുങ്കൽ വല്ലേലിൽ അഭിലാഷ്,പരുമല കടപ്ര മലയിൽ തോപ്പിൽ മാമ്മൻ വർഗീസ്,മുത്തൂർ കോട്ടത്തറ വീട്ടിൽ പെണ്ണമ്മ, കാട്ടൂക്കര കോവൂർ മലയിൽ മുളക്കാട്ടുങ്കര അത്തിലു കുട്ടി,കുറ്റൂർ പുതുവൽ വിജയൻ,തുകലശേരി നാറാണത്തേട്ട് വീട്ടിൽ എൻ എൻ രാധാകൃഷ്ണൻ,പാലിയേക്കര വടക്കേ പറമ്പിൽ മധുസൂദനൻ പിള്ള,കുറ്റൂർ മൂത്തോടത്ത് ഓമനക്കുട്ടൻ,കുറ്റൂർ തപസ്വി മലയിൽ സുജ, കുറ്റൂർ നടുവിലേ പുരയ്ക്കൽ സുഷമ, തെങ്ങേലി കൈലാസനാഥ ക്ഷേത്രത്തിന് സമീപം എം.എസ്.സോമൻ തുടങ്ങിയവരുടെ വീടുകൾക്കാണ് മരംവീണ് ഭാഗീകമായ നാശനഷ്ടം സംഭവിച്ചത്. തിരുമൂലപുരം ഇരുവെള്ളിപ്പറ ഉഴത്തിൽ പാറയിൽ ബിജോയി വർഗീസിന്റെ കാർ ഷെഡിന് മുകളിലേക്ക് മരംവീണ് കാറിന് സാരമായ നാശനഷ്ടം സംഭവിച്ചു.പരുമല തോട്ടുങ്കൽ ദുർഗാ ദേവി ക്ഷേത്രം,വീരശൈവ സഭ തെങ്ങേലി 106ാംശാഖാ മന്ദിരം എന്നിവയ്ക്കും മരംവീണ് നാശനഷ്ടമുണ്ടായി. വൈ.എം.സി.എ ജംഗ്ഷനിൽ നിന്നിരുന്ന കൂറ്റൻ വാകമരം ടി.കെ റോഡിലേക്ക് കടപുഴകി വീണു. മല്ലപ്പള്ളി കുറ്റപ്പുഴ മാർത്തോമ്മ റെസിഡൻഷ്യൽ സ്‌കൂളിന് മുൻവശത്തും മരം കടപുഴകി നിലം പതിച്ചിരുന്നു.കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷൻ പരിധിയിൽ ഇരുപത്താറും കടപ്ര സെക്ഷൻ പരിധിയിൽ മുപ്പതും തിരുവല്ല സെക്ഷൻ പരിധിയിൽ 33 വൈദ്യുത പോസ്റ്റുകൾക്കും മരം വീണ് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
12 വീടുകൾ ഭാഗീകമായി തകർന്നു
33 വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു