പത്തനംതിട്ട: ദീവസങ്ങളായി ഭീതിപരത്തുന്ന കടുവ വടശേരിക്കരയിൽത്തന്നെയുണ്ട്. വടശേരിക്കര പേഴുംപാറ ഉമ്മാ മുക്കിന് സമീപം രമാഭായി കോളനിയിലാണ് ഇന്നലെ രാവിലെ 6.45 ന് കടുവയെ കണ്ടത്. കുറ്റിക്കാടുകൾ നിറഞ്ഞ പാറക്കെട്ടിനടുത്ത് സമീപവാസിയായ ചേന്നാട്ടു മലയിൽ ജോയിയാണ് കടുവയെ കണ്ടത്. ഇടവഴി കടന്ന് തുറസായ പ്രദേശത്തേക്ക് ഇറങ്ങുകയായിരുന്നു കടുവ. ജോയിയുടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ ശേഷം മുന്നോട്ടുതന്നെ പോയി.
അയൽവാസികളായ ബിനു, രാഹുൽ, സുരേഷ് എന്നിവരോടൊപ്പം ജോയി വീണ്ടും പോയി നോക്കിയപ്പോൾ പാറയുടെ വശം ചേർന്ന് കടുവ കിടക്കുകയായിരുന്നു ഇവരെ കണ്ടപ്പോൾ കാട്ടിലേക്കോടി.
വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാടുപിടിച്ചുകിടക്കുന്ന പാറക്കെട്ടും പാറമടയും റബർ തോട്ടങ്ങളും ഉള്ളതിനാൽ പരിശോധന ബുദ്ധിമുട്ടാണ്. ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെ സമീപമുള്ള വട്ടപ്പാറ തങ്കച്ചന്റെ പുരയിടത്തിൽ നിന്ന പശുവിന്റെ പുറത്ത് കടുവ മാന്തിയതായും സംശയമുണ്ട്.
നൂറുകണക്കിന് വീടുകൾ ഉള്ള പ്രദേശത്ത് കടുവയെ കണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. രാജു ഏബ്രഹാം എം.എൽ.എ സ്ഥലം സന്ദർശിച്ചു.

-----------------------

കഴിഞ്ഞ ദിവസം കടുവയെ കണ്ട സ്ഥലത്തു നിന്ന് മൂന്നു കിലോമീറ്റർ മാറിയാണ് ഇന്നലെ രാവിലെ കടുവയെ കണ്ടത്. ഓരോ ദിവസവും കിലോമീറ്ററുകളാണ് കടുവ സഞ്ചരിക്കുന്നത്