അടൂർ : ജനകീയ കപ്പകൃഷിയുടെ രണ്ടാം ഘട്ട പ്രവർത്തനത്തിന് തുടക്കമായി.വരാൻപോകുന്ന കാലത്ത് ഭക്ഷ്യക്ഷാമം ഉണ്ടായാൽ അതിനെ അതിജീവിക്കുന്നതിനായാണ് ജനകീയ കപ്പകൃഷി പദ്ധതിക്ക് ഏഴംകുളം പഞ്ചായത്തിലെ പുതുമല വാർഡിൽ തുടക്കം കുറിച്ചത്.മുന്നൂറോളം വീടുകളിൽ ആവശ്യമായ കപ്പതണ്ട് വിതരണം ചെയ്ത് കപ്പകൃഷിയെ പ്രോത്സാഹിപ്പിച്ചതിന് പുറമേ ഇന്നലെ തുടക്കമായ രണ്ടാംഘട്ടത്തിൽ 'ഇന്നത്തേക്ക് കപ്പ,നാളത്തേക്ക് തണ്ട്'എന്ന പദ്ധതിയുമായാണ് പൊതുപ്രവർത്തകനായ ബാബു ജോണിന്റെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങിയത്.ഇതിന് കൈത്താങ്ങായത് യുവകർഷകനായ എസ്.കെ.മനോജാണ്.കൊവിഡ് ദുരിതകാലത്തെ സ്വന്തം അധ്വാനം സഹജീവികൾക്കു കൂടി പങ്കിട്ട് മാതൃകയാവുകയായിരുന്നു മനോജ്.
കാർഷിക വിളകൾ നാടിന് സമർപ്പിച്ചു
തന്റെ അഞ്ചേക്കർ കപ്പത്തോട്ടത്തിലെ മുഴുവൻ കാർഷിക വിളകളും മനോജ് നാടിനും നാട്ടുകാർക്കുമായി സമർപ്പിച്ചു.സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു,ചിറ്റയം ഗോപകുമാർ എം.എൽ.എ എന്നിവർ ചേർന്ന് കപ്പ ഏറ്റെടുത്തു.ഏഴംകുളം പഞ്ചായത്ത് ഒന്നാം വാർഡിൽ ഇന്നത്തേക്ക് കപ്പ,നാളത്തേക്ക് തണ്ട് എന്ന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കപ്പയും കപ്പത്തണ്ടും ബാബു ജോൺ ഏറ്റു വാങ്ങി.മനോജിന്റെ കൃഷിയിടത്തിൽ നിന്നും പിഴുതെടുക്കുന്ന കപ്പ സൗജന്യമായാണ് വീടുകളിൽ എത്തിക്കുന്നത്.ഒപ്പം നടാൻ പാകത്തിൽ മുറിച്ച കപ്പതണ്ടുകളും നൽകുന്നുണ്ട്.ഭക്ഷ്യ സുരക്ഷക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷപദ്ധതിയുടെ ഭാഗമായാണ് കപ്പ കൃഷി വ്യാപിപ്പിക്കുന്നത്. മരച്ചീനി പൂർണമായും കൊവിഡ് കാലത്തെ ദുരിതം അനുഭവിക്കുന്നവർക്കായി നൽകിയതോടെ ഒരു പ്രദേശത്തെ ജനതയ്ക്ക് സൗജന്യമായി കപ്പലഭ്യമാക്കുന്നതിനു കഴിഞ്ഞു.
സ്വന്തം അധ്വാനം സമൂഹത്തിന് നൽകി മനോജ്
----------------------------------------------------------------------------------
-അടൂർ മുനിസിപ്പാലിറ്റിയിലെ യുവകർഷകനുള്ള അവാർഡ് നേടിയിട്ടുണ്ട് മനോജ്
-630 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും
-800കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റുകളും നൽകി