വടശേരിക്കര : എട്ടാം നാളിലും നാടിനെ വിറപ്പിച്ച് കടുവ. ഇന്നലെ പേഴുംപാറയ്ക്കടുത്ത് കാവനാൽ എസ്റ്റേറ്റിലെ റബർ തോട്ടത്തിലാണ് കടുവയെ കണ്ടത്. വനപാലകരും പൊലീസിന്റെ ഷാർപ്പ് ഷൂട്ടർമാരും എത്തിയപ്പോഴേക്കും കാടിനുള്ളിലേക്ക് മറഞ്ഞു. കഴിഞ്ഞ ദിവസം കണ്ട പേഴുംപാറ രമാഭായി എസ്റ്റേറ്റിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ഇന്നലെ കടുവ എത്തിയത്.
ഉൗളക്കാവിൽ ഷാജിയും ഭാര്യ മിനിയും ഇന്നലെ രാവിലെ പതിനൊന്നരയോടെ സമീപത്തെ കാവനാൽ റബർ തോട്ടത്തിൽ വിറക് ശേഖരിക്കാനിറങ്ങിയതായിരുന്നു. പേഴുംപാറയിൽ കടുവയെ കണ്ടതിനാൽ ഷാജി ഒറ്റയ്ക്ക് പാേകാതെ മിനിയേയും കൂട്ടി. ഒരു മരത്തിന്റെ ചുവട്ടിൽ നിന്ന് വിറക് കുനിഞ്ഞ് എടുത്ത് തിരിഞ്ഞപ്പോൾ പിന്നിലുണ്ടായിരുന്നു മിനിയുടെ പുറകിൽ പതിനഞ്ചടിയോളം അകലെ കടുവയെ കണ്ടു. രണ്ടുപേരും അലറി വിളിച്ചപ്പോഴേക്കും കടുവ താേട്ടത്തിൽ താഴെ തട്ടിലേക്ക് മറഞ്ഞു.
ഷാജിയും മിനിയും ഒാടി റോഡിലെത്തിയ ശേഷം പെരുനാട് പൊലീസിൽ വിവരം അറിയിച്ചു. വനപാലകരും പൊലീസിലെ ഷാർപ്പ് ഷൂട്ടർമാരും സ്ഥലത്ത് എത്തി മൂന്ന് മണി വരെ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.