ചെന്നീർക്കര: ബോധം മറഞ്ഞ് ദുബായിലെ ആശുപത്രിയിൽ കഴിയുന്ന ഭർത്താവിനെ നാട്ടിലെത്തിച്ച് ചികിത്സിക്കാൻ വഴിതെളിയുന്നത് കാത്തിരിക്കുകയാണ് ചെന്നീർക്കര പുത്തൻപുരയിൽ ജയശ്രീ. ഭർത്താവ് കൃഷ്ണകുമാർ (55)ആണ് ദുബായിൽ ചികിത്സയിൽ കഴിയുന്നത്. ലോക്ഡൗണിൽ പെട്ടുപോയ ജയശ്രീയുടെ വീസ കാലാവധി അവസാനിച്ചു. നാട്ടിൽ പ്രൈമറി സ്‌കൂൾ അദ്ധ്യാപികയായ ജയശ്രീക്ക് ജോലിയുടെ കാര്യത്തിലും ആശങ്കയുണ്ട്. നാട്ടിൽ ബിസിനസ് നടത്തി പരാജയപ്പെട്ടപ്പോഴാണ് കൃഷ്ണകുമാർ ദുബായി ലേക്കുവന്നത്. ഇലക്ട്രിക്കൽ എൻജിനീയറായ അദ്ദേഹം ദൈമ്മർ കമ്പനിയിൽ ജോലിക്കു കയറിയെങ്കിലും നാളുകളായി ശമ്പളം ഇല്ലായിരുന്നു. ഇതിനുപുറമെ കരാർ ജോലിക്കാരിൽ നിന്നുള്ള സമ്മർദവും ഏറി. ഫെബ്രുവരി 13ന് ഓഫീസിലേക്ക് പോകും വഴി റോഡരികിൽ ബോധം കെട്ട് വീഴുകയും വഴിയാത്രക്കാർ അദ്ദേഹത്തെ റാഷിദ് ആശുപത്രിയിലാക്കുകയുമായിരുന്നു. 20നാണ് ആശുപ്രതിയിലുള്ള വിവരം വീട്ടുകാരും അറിഞ്ഞത്. തുടർന്ന് ഭർത്താവിനെ ശുശ്രൂഷിക്കാൻ ജയശ്രീ ദുബായിലെത്തി. നാട്ടിലെത്തിച്ച് വൈക്കം ഇൻഡോ ആശുപത്രിയിൽ ചികിത്സയ്ക്ക് ഏർപ്പാട് ചെയ്തിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ യാത്ര മുടങ്ങി. ദുബായിലെ ഇന്ത്യൻ അധികൃതർക്ക് അപേക്ഷ നൽകിയിരിക്കുകയാണിപ്പോൾ. നാട്ടിൽ രണ്ടു പെൺമക്കളും മാതാപിതാക്കളുടെ വരവിനായി കാത്തിരിക്കുകയാണ്.