പുതിയൊരു അദ്ധ്യയന വർഷത്തിന് തുടക്കമാകുകയാണ്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഓൺലൈനായാണ് ക്ലാസ്സുകൾ ആരംഭിക്കുന്നത്.

കൊവിഡ് 19 ഭീഷണിമൂലം സ്‌കൂൾ തുറക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. സ്‌കൂൾ അടച്ചുപൂട്ടൽ മൂലം ഏതാനും പ്രവൃത്തി ദിനങ്ങൾ മാത്രമേ കഴിഞ്ഞ അക്കാദമിക വർഷം കുട്ടികൾക്ക് നഷ്ടപ്പെട്ടിട്ടുള്ളൂവെന്ന് സമാധാനിക്കാം. സ്‌കൂൾ ദിനങ്ങൾ ഇനി നഷ്ടപ്പെടാതെയും നോക്കണം. പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടായാലും, ഓൺലൈൻ രീതിയിൽ ജൂൺ ഒന്നിനു തന്നെ ക്ലാസ്സുകൾ തുടങ്ങാൻ സർക്കാർ തീരുമാനിച്ചതും അതുകൊണ്ടാണ്. മറ്റ് ലോക രാജ്യങ്ങളിലും ഇന്ത്യൻ സംസ്ഥാനങ്ങളിലുമെന്നപോലെ കേരളത്തെ സംബന്ധിച്ചും ഇതൊരു ആദ്യ അനുഭവമാണ്. അതു കൊണ്ടു തന്നെ ഇത്തരം ക്ലാസുകൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്താൻ കൂട്ടായ ശ്രമം ആവശ്യമാണ്. രക്ഷിതാക്കളും ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയാണവ ?

**1. പഠന സൗകര്യമുണ്ടെന്ന് ഉറപ്പാക്കുക.*
ഇന്റർനെറ്റ് സൗകര്യം, ക്ലാസ് കാണാനും കേൾക്കാനുള്ള ഉപകരണങ്ങൾ (ടി.വി, സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ) ലഭ്യമായിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. ലഭ്യമല്ലെങ്കിൽ, ബന്ധപ്പെട്ട സ്‌കൂളിനെ വിവരമറിയിക്കുക. വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വായനശാലകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയ ഇതിനുള്ള പരിഹാരമുണ്ടാക്കും.

*2. യോജിച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുക
ക്ലാസ് കാണുന്നതിനായി കുട്ടിയ്ക്ക് ഏതുപകരണമാണോ ലഭ്യമാക്കിയത്, നിശ്ചിത സമയങ്ങളിൽ അത് സ്വതന്ത്രമായി ഉപയോഗിക്കാൻ കുട്ടിയ്ക്ക് സാധിക്കണം. ആ സമയം മറ്റുള്ളവർ അതുപയോഗിക്കുന്നത് നിയന്ത്രിക്കണം. ക്ലാസ് നടക്കുന്ന വേളയിൽ മറ്റ് ശബ്ദകോലാഹലങ്ങൾ ഉണ്ടാകാതിരിക്കണം. ക്ലാസ് അനായാസം കാണാനും കേൾക്കാനും ആവശ്യമായ കാര്യങ്ങൾ രേഖപ്പെടുത്താനും പറ്റിയവിധം ഇരിപ്പിട ക്രമീകരണം നടത്തണം. കുട്ടിയ്ക്ക് ആവശ്യമായ പഠനസാമഗ്രികളും (പാഠപുസ്തകം, ബുക്ക്, പേന, പെൻസിൽ) മുൻകൂട്ടി കരുതിയിരിക്കണം. തികച്ചും ഭയരഹിതവും ആത്മവിശ്വാസത്തിന്റേതുമായ ഒരു അന്തരീക്ഷമായിരിക്കണം വീട്ടിലേത്.

*3. കുട്ടിയെ മാനസികമായി തയ്യാറാക്കുക
കുട്ടിയേയും രക്ഷിതാവിനെയും സംബന്ധിച്ച് തികച്ചും വ്യത്യസ്തമായ ഒരു പഠന രീതിയിലൂടെ കടന്നുപോകാൻ തുടങ്ങുകയാണ്. പൊതുവിദ്യാലയങ്ങളെ സംബന്ധിച്ചും ഇതൊരു ആദ്യാനുഭവമാണ്. രക്ഷിതാക്കളുടെ ഈ ആശങ്കയും മാനസിക പിരിമുറുക്കവും കുട്ടികളിൽ അടിച്ചേല്പിക്കരുത്.

*4. അനാവശ്യ ഇടപെടൽ ഒഴിവാക്കുക.* .
ക്ലാസ് വേളയിൽ കുട്ടിയുടെ പഠനം തടസ്സപ്പെടുംവിധം രക്ഷിതാക്കളുടെയോ വീട്ടിലെ മറ്റ് അംഗങ്ങളുടെയോ ഇടപെടൽ ഒഴിവാക്കണം. ക്ലാസിന് ഇടയ്ക്കുകയറി പഠിപ്പിക്കാനോ വിശദീകരിക്കാനോ ചോദ്യം ചോദിക്കാനോ ശ്രമിക്കരുത്. ആദ്യാവസാനം ക്ലാസ് കാണുന്നതു കൊണ്ട് കുഴപ്പമില്ല. ക്ലാസിന്റെ ഭാഗമായി കുട്ടിയ്ക്കു നൽകുന്ന പ്രവർത്തനം ഒരു പക്ഷേ അപ്പോൾതന്നെ അവന് പൂർത്തിയാക്കാൻ കഴിഞ്ഞെന്നു വരില്ല. ആവശ്യമെങ്കിൽ ക്ലാസ് കഴിഞ്ഞശേഷം മാത്രം കുട്ടിയുടെ സംശയങ്ങൾ ദൂരീകരിച്ചു കൊടുക്കുകയോ സഹായിക്കുകയോ ആവാം.

*5. അധ്യാപകരുമായി ആശയവിനിമയം നടത്തുക.
ക്ലാസിനുശേഷം ആവിഷയം പഠിപ്പിക്കുന്ന അധ്യാപികയുമായി ആശയവിനിമയം നടത്താൻ കുട്ടിയെ പ്രേരിപ്പിക്കണം. ഇത് നിർബന്ധിച്ച് ചെയ്യിപ്പിക്കേണ്ടതില്ല. എപ്പോഴും വേണമെന്നുമില്ല. സംശയങ്ങൾ ദൂരീകരിക്കാനാകണം ഈ ബന്ധപ്പെടൽ. ക്ലാസുകൾക്കുശേഷം അദ്ധ്യാപകൻ വാട്സ് ആപ് മുഖേനയോ ഫോൺ മുഖേനയോ തരുന്ന നിർദേശങ്ങൾ പാലിക്കാനും ശ്രദ്ധിക്കണം.

ഡോ.ആർ.വിജയമോഹനൻ
(മുൻ ഡയറ്റ് പ്രിൻസിപ്പൽ ആൻഡ് ഡി.പി.ഒ ;

സമഗ്ര ശിക്ഷ കേരളം, പത്തനംതിട്ട)