photo
തണലിടം ഒരുക്കിയ വാളകം ഗാന്ധിഭവൻ മേഴ്സി ഹോം

 ലക്ഷ്യം ജയിൽമോചിതർക്ക് പുനരധിവാസം

കൊല്ലം: ജയിൽ മോചിതരെ പുനരധിവസിപ്പിക്കാൻ തുടങ്ങിയ വാളകത്തെ 'തണലിട'ത്തിലേക്ക് ഒരാൾകൂടിയെത്തി. ഒരാഴ്ചയ്ക്കുള്ളിൽ കൂടുതൽപ്പേരെത്തും. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവനുമായി സഹകരിച്ച് വാളകത്താണ് പുനരധിവാസകേന്ദ്രം തുറന്നത്. സാമൂഹ്യനീതി വകുപ്പിന്റെ 'നേർവഴി' പദ്ധതിയുടെ ഭാഗമായിട്ടാണ് തണലിടം ഒരുക്കിയത്.

ഗാന്ധിഭവൻ മേഴ്സിഹോമിൽ സജ്ജീകരിച്ച തണലിടത്തിലേക്ക് ആദ്യമെത്തിയത് പോക്സോ കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ പുനലൂർ കലയനാട് മനുവിലാസത്തിൽ ദിവാകരനാണ് (72). ഇദ്ദേഹത്തിന് സംരക്ഷണം നൽകാൻ ബന്ധുക്കൾ തയ്യാറായിരുന്നില്ല. ഇന്നലെ കൊല്ലം ശക്തികുളങ്ങര മാധവ വിഹാറിൽ സഹദേവനെത്തി (82). തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ട് സുനിൽ കുമാറിന്റെയും ജയിൽ ക്ഷേമ ഓഫീസർ സീതാലക്ഷ്മിയുടെയും ശുപാർശപ്രകാരമാണ് രണ്ടുപേരെയും പ്രവേശിപ്പിച്ചത്. വഞ്ചനാക്കുറ്റത്തിൽ ഒൻപത് മാസം ജയിൽ ശിക്ഷ കഴി‌ഞ്ഞിറങ്ങിയ സഹദേവനെ സംരക്ഷിക്കാൻ ബന്ധുക്കൾ തയ്യാറായിരുന്നില്ല.

ഇവിടെ എത്തിക്കേണ്ടവരുടെ പട്ടിക സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയെങ്കിലും ചിലർ ഇവിടേക്ക് വരാൻ താത്പര്യം കാണിച്ചിട്ടില്ല. തണലിടത്തിൽ കഴിയുന്നവർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങൾക്കും പുറമെ സ്വയംതൊഴിലിനും പകൽ പുറത്ത് ജോലിക്ക് പോകാനും സൗകര്യമുണ്ട്.

പ്രവേശനം ഇവർക്ക്

1. ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയിട്ടും പോകാൻ മറ്റൊരിടമില്ലാത്തവർ

2. പ്രൊബേഷൻ ഓഫീസർമാരുടെ നിരീക്ഷണത്തിലുള്ള താമസിക്കാൻ ഇടമില്ലാത്തവർ

3. ശിക്ഷാ കാലാവധിക്കിടെ പരോളിലിറങ്ങി പോകാനിടമില്ലാത്തവർ

4. റിമാൻഡിന് ശേഷം ജാമ്യത്തിലിറങ്ങി തങ്ങാനിടമില്ലാത്തവർ

ഒരു വർഷം ചെലവ്

15 ലക്ഷം

പ്രവേശനം

30 പേർക്ക്

ഇപ്പോൾ

2 പേർ

ഫോൺ: 8281128237

പ്രവേശന രീതി

18 നും 70നും ഇടയിൽ പ്രായമുള്ള ദൈനംദിന കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ കഴിവുള്ളവർക്ക് ജില്ലാ പ്രൊബേഷൻ ഓഫീസർമാരുടെയോ ജയിൽ സൂപ്രണ്ടിന്റെയോ കത്തിന്റെ അടിസ്ഥാനത്തിൽ തണലിടം ഹോം മാനേജർക്ക് താത്കാലികമായി താമസക്കാരെ പ്രവേശിപ്പിക്കാം. കളക്ടർ ചെയർമാനും പ്രൊബേഷൻ ഓഫീസർ കൺവീനറുമായ ജില്ലാ പ്രൊബേഷൻ ഉപദേശക സമിതിയാണ് സ്ഥിരീകരണം നൽകേണ്ടത്.

''

ശിക്ഷ കഴിഞ്ഞും ശിക്ഷയ്ക്കിടെയും പുറത്തിറങ്ങുന്നവരെ പലപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും അകറ്റിനിറുത്താറുണ്ട്. അത്തരക്കാർക്ക് തുടർ ജീവിതത്തിനുള്ള സാഹചര്യമാണ് ഒരുക്കുന്നത്.

കെ.കെ. സുബൈർ,

സ്പെഷ്യൽ ഓഫീസർ,

സാമൂഹ്യനീതി വകുപ്പ്