80 ലിറ്റർ കോടയും 12 ലിറ്റർ ചാരായവും പിടിച്ചെടുത്തു
കൊട്ടിയം: കണ്ണനല്ലൂരിൽ വീടിനുള്ളിൽ ചാരായം വാറ്റ് നടത്തിവന്ന രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കണ്ണനല്ലൂർ സൗത്ത് ഫാത്തിമാ കോട്ടേജിൽ ഷിനോജ് (36), ഇയാളുടെ ബന്ധു വിശാഖ് (21) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പരിശോധനയിൽ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 80 ലിറ്റർ കോടയും 12 ലിറ്റർ ചാരായവും പിടിച്ചെടുത്തു.
ഇന്നലെ രാവിലെ കണ്ണനല്ലൂർ കുരിശടി മുക്കിനടുത്തുള്ള ഷിനോജിന്റെ വീട്ടിൽ ചാരായം നിർമ്മിക്കുന്നതായി ചാത്തന്നൂർ എ.സി.പി ജോർജ് കോശിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊട്ടിയം സി.ഐ ദിലീഷ്, എസ്.ഐ മാത്യു വർഗീസ്, പ്രൊബേഷനറി എസ്.ഐ. ദീപു, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ സുരേഷ്, എസ്.ഐ ഹരികുമാർ, എ.എസ്.ഐ ഫിറോസ് ഖാൻ, എസ്.സി.പി.ഒ സെയ്ഫ് തുടങ്ങിയവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
അഞ്ചാലുംമൂട്ടിൽ മൂന്ന് പേർ പിടിയിൽ
കൊല്ലം: അഞ്ചാലുംമൂട് കുരീപ്പുഴയിൽ വീടിനുള്ളിൽ ചാരായം വാറ്റുന്നതിനിടെ വീട്ടുടമയുൾപ്പെടെ മൂന്ന് പേർ പിടിയിലായി. കുരീപ്പുഴ സേക്രട്ട് ഹാർട്ട് സ്കൂളിന് കുളത്തൂർ ഭവനത്തിൽ ഹൈനസ് ജോസഫ് (41), കുരീപ്പുഴ ലിഗോറിയ വില്ലയിൽ ജോസഫ് (38), യേശു ഭവനത്തിൽ ആന്റോ (44) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് ഒന്നര ലിറ്റർ ചാരായവും 15 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.