ചൈന: ചൈനക്കാരുടെ ഭക്ഷണരീതി ഇപ്പോൾ ലോക പ്രസിദ്ധമാണ്. ചൈനയിലെ മാംസാഹാര പ്രേമികളുടെ പ്രിയകേന്ദ്രമായ വെറ്റ് മാർക്കറ്റുകൾക്കെതിരെ കൊവിഡ് വ്യാപനത്തിന് ശേഷം ലോകത്ത് പലയിടത്ത് നിന്നും പ്രതിഷേധം ഉയർന്നിരുന്നു. വവ്വാൽ, പാമ്പുകൾ, ഒച്ച്, തേളുകൾ തുടങ്ങിയവയെല്ലാം വിൽക്കുന്ന മാർക്കറ്റുകളാണിത്. ജീവനോടെ തന്നെ ഇവയെ വിൽക്കാറുണ്ടിവിടെ. ഇത്തരം ഭക്ഷണരീതികൊണ്ട് പണികിട്ടിയ ഒരു യുവാവാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
കിഴക്കൻ ചൈന സ്വദേശിയായ വാങ്ങിന് ഏത് ഇറച്ചിയായാലും പച്ചയ്ക്ക് കഴിക്കാനാണ് ഏറെയിഷ്ടം. എന്നാൽ തന്റെ ഭക്ഷണരീതി വരുത്തിവെച്ച വിനയിൽ കഷ്ടപ്പെടുകയാണ് ഇപ്പോൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്വാസ തടസ്സം വാങ്ങിനെ വല്ലാതെ ബുദ്ധിമുട്ടിലാക്കി. അങ്ങനെ ഡോക്ടറെ കാണാൻ ചെന്നപ്പോഴാണ് പ്രശ്നം ഗുരുതരമാണെന്ന് വാങ്ങിന് ബോധ്യപ്പെട്ടത്. പരിശോധനകളുടെ ഭാഗമായി സ്കാൻ ചെയ്തപ്പോഴാണ് ഡോക്ടർമാരും ഞെട്ടിയത്.
വാങ്ങിന്റെ ശ്വാസകോശത്തിൽ നിറയെ ജീവനുള്ള വിരകളാണുള്ളത്. പിന്നാലെയാണ് വാങ്ങിന്റെ ഭക്ഷണരീതിയെക്കുറിച്ചു ഡോക്ടർമാർ ചോദിച്ചറിഞ്ഞത്. പാമ്പുകളെയും ഒച്ചിനെയും ഒക്കെ സ്ഥിരമായി കഴിക്കാറുണ്ടെന്നത് പോട്ടെ, പലപ്പോഴും പാതിവേവിലാണ് ഇവയെ കഴിക്കാറുള്ളത്. പാമ്പിന്റെ പിത്താശയം പോലും കഴിച്ചിട്ടുണ്ടെന്നാണ് ഇയാൾ ഡോക്ടർമാരോട് വെളിപ്പെടുത്തിയത്.
ചൈനയിൽ പാമ്പിനെയും ഒച്ചിനെയും കഴിക്കുന്നത് അത്ര അപൂർവ കാര്യമൊന്നുമല്ല. എന്നാൽ വേവിക്കാതെ പാമ്പിന്റെ പിത്താശയം വരെ കഴിക്കുന്നത് അൽപം കടന്നുപൊയെന്ന് ഡോക്ടർമാർ പറയുന്നു. ഇത്തരം ഭക്ഷണരീതികൾ കാരണം ഇയാളുടെ ശ്വാസകോശത്തിൽ അണുബാധ ഉണ്ടായിട്ടുണ്ട്. പാരാഗോണിമിയാസിസ് എന്നാണ് ഈ അസുഖത്തിന് പേര്. ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന വിരകളാണ് അണുബാധയ്ക്ക് കാരണമായത്. മതിയായി വേവിക്കാതെ കഴിച്ചതോടെ ഈ വിരകൾ നേരിട്ട് ഇയാളുടെ വയറിന് അകത്തെത്തുകയും ചെയ്തു..ഇതാദ്യമായല്ല ചൈനയിൽ ഒരാളുടെ ശരീരത്തിൽ ഇത്തരത്തിൽ വിരയെ കണ്ടെത്തുന്നത്.കുറച്ചു നാളുകൾക്കു മുൻപ് ഒരു ചൈനക്കാരന്റെ തലച്ചോറിൽ നിന്ന് 12 സെന്റിമീറ്റർ നീളമുള്ള വിരയെ ഡോക്ടർമാർ നീക്കം ചെയ്തിരുന്നു. 15 വർഷത്തോളമാണ് മാംസാഹാരിയായ ഈ വിര മനുഷ്യശരീരത്തിൽ കഴിഞ്ഞത്.