പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിനെ കുറിച്ച് ചർച്ച നടത്തിയ ആൺകുട്ടികളുടെ ഇൻസ്റ്റഗ്രാം ഗ്രൂപ്പ് പൊലിസ് കയ്യോടെ പൊക്കിയതോടെ ആ സംഭവം ഇന്ത്യ മുഴുവൻ ചർച്ചയായി. ഇന്‍സ്റ്റഗ്രാമില്‍ ബോയ്‌സ് ലോക്കര്‍ റൂം എന്ന പേരിലുള്ള ഗ്രൂപ്പിലാണ് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നത്.ഡല്‍ഹിയിലെ പ്രശസ്തമായ അഞ്ച് സ്‌കൂളിലെ 11,12 ക്ലാസ്സുകളില്‍ പഠിക്കുന്ന 20 പേരാണ് ഇതിനുപിന്നിലെന്ന് പൊലീസ് സൈബര്‍ സെല്‍ കണ്ടെത്തി.
സംഭവം വിവാദമായതോടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സോനം കപൂർ, സിദ്ധാർഥ് ചതുർവേദി, സ്വര ഭാസ്കർ തുടങ്ങിയ സിനിമാതാരങ്ങൾ. ആൺകുട്ടികൾ ഇങ്ങനെ നശിച്ചു പോയതിന്റെ ഉത്തരവാദിത്തം മാതാപിതാക്കൾക്കാണെന്ന് സോനം കപൂർ കുറിച്ചു. മനുഷ്യരോട് ബഹുമാനമില്ലാത്ത തരത്തിൽ സ്വന്തം കുട്ടികളെ വളർത്തി വലുതാക്കിയ മാതാപിതാക്കളും ഒരുപോലെ കുറ്റക്കാരാണെന്ന് സോനം കുറിപ്പിൽ പറയുന്നു. മനുഷ്യരെ ബാധിക്കുന്ന വെെറസുകളുടെ കൂട്ടത്തിൽ ലോക്കർ റൂമും സ്ഥാനം നേടിയെന്നാണ് സിദ്ധാർഥ് ചതുർവേദി പറയുന്നത്.വിഷം വമിക്കുന്ന ആണത്ത ബോധം ചെറുപ്പത്തിൽ തന്നെ കുട്ടികളെ ഏങ്ങിനെ പിടികൂടും എന്നതാണ് ലോക്കർ റൂം സംഭവം നമുക്ക് കാണിച്ചു തരുന്നത്.ബലാത്സംഗം ചെയ്തയാളെ തൂക്കിക്കൊല്ലുന്നതല്ല, ബലാത്സംഗം ചെയ്യുന്നവരെ സൃഷ്ടിച്ചെടുക്കുന്ന മാനസികാവസ്ഥയെയാണ് നാം കടന്നാക്രമിക്കേണ്ടത്'- സ്വര ഭാസ്കർ കുറിച്ചു. പെണ്‍കുട്ടികളുടെ ഫോട്ടോ അശ്ലീല കമന്റുകളോടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതിന്റ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നിരുന്നു.ഇതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.