-subhash

കൊല്ലം: രാഗസുധാരസം തൂകും പുല്ലാങ്കുഴലൂതി ലോക്ക് ഡൗണിന്റെ വിരസതകളെ അകറ്റുകയാണ് സുഭാഷ് ചന്ദ്. പകലിരവുകളിൽ ആ മാന്ത്രിക സ്വരം നാടിന്റെ കാതുകൾക്ക് കുളിർമഴയാണ്. ക്ഷേത്ര നടയിലും ലൈബ്രറിയിലും പാടവരമ്പത്തും വീട്ടിലുമൊക്കെയായി സുഭാഷ് ചന്ദ് പുല്ലാങ്കുഴലിൽ വിസ്മയ നാദം പൊഴിക്കുമ്പോൾ കൂട്ടുകാർ അടുത്തുകൂടും. പ്രണയത്തെയും ശോകത്തെയും സ്തുതിച്ച് പുല്ലാങ്കുഴലിന്റെ നാദമെത്തുമ്പോൾ കണ്ണും കാതും കൂർപ്പിച്ചിരിക്കുമവർ.

അവർ ആവശ്യപ്പെടുന്ന പാട്ടുകൾ പാടി കേൾപ്പിക്കും. "നിന്റെ പുല്ലാങ്കുഴലിന്റെ സ്വരമാധുരി മതിയെന്നിനിയും ധരിക്കരുതേ.."-കാവ്യശകലത്തോടെ അവർ ചിലപ്പോൾ പറയാറുണ്ട്. കാൽ നൂറ്റാണ്ട് മുൻപാണ് കൊട്ടാരക്കര കോട്ടാത്തല പണയിൽ ചിറ്റിച്ചിൻകാല വീട്ടിൽ സുഭാഷ് ചന്ദിന് ഓടക്കുഴലിനോട് കമ്പം തോന്നിയത്. കൂട്ടുകാരുമൊത്ത് ശബരിമല ദർശനത്തിന് പോയിരുന്നു. വഴിയോരത്തെ വിൽപ്പനക്കാരൻ അതിമനോഹരമായി പുല്ലാങ്കുഴൽ വായിക്കുന്നത് ശ്രദ്ധിച്ച അടുത്ത കൂട്ടുകാരായ ശ്രീകുമാറും ശ്രീജിത്തും ഓരോ ഓടക്കുഴൽ വാങ്ങി.

മടക്കയാത്രയിൽ മറ്റെല്ലാവരും ഓടക്കുഴലിൽ ഊതി ശബ്ദം കേൾപ്പിച്ചപ്പോഴും സുഭാഷ് ചന്ദിന് മാത്രം അതിന് കഴിഞ്ഞില്ല. എന്നാൽ വല്ലാത്തൊരു അഭിനിവേശം ആ മുളംതണ്ടിനോട് തോന്നി. തൊട്ടടുത്ത ദിനത്തിൽത്തന്നെ ഈറ വെട്ടി കമ്പി പഴുപ്പിച്ച് സുഷിരങ്ങളുണ്ടാക്കി ഒരു പുല്ലാങ്കുഴൽ തയ്യാറാക്കി. മൂന്ന് ദിനങ്ങളെടുത്തപ്പോഴാണ് അതിൽക്കൂടി ശബ്ദമെത്തിയ്ക്കാൻ സുഭാഷ് ചന്ദിന് കഴിഞ്ഞത്.

പിന്നീട് നാട്ടിലെ അറിയപ്പെടുന്ന ചിത്രകാരൻ സാന്റോ സന്തോഷിന്റെ അടുത്തെത്തി. പുല്ലാങ്കുഴൽ വായിക്കാറുള്ള സാന്റോ സന്തോഷിനോട് തന്റെ ആഗ്രഹം അറിയിച്ചു. കോട്ടാത്തല ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രത്തിൽ സായന്തനങ്ങളിൽ അവർ രണ്ടുപേരുമെത്തി കൃഷ്ണ സാന്നിദ്ധ്യത്തിൽ പുല്ലാങ്കുഴലെടുത്തു. നിരന്തര പരിശ്രമത്തോടെ ക്ഷേത്ര സന്നിധിയിൽ വച്ചുതന്നെ സുഭാഷ് ചന്ദ് കീർത്തനം പഠിച്ചു. പിന്നീട് ലോക പ്രസിദ്ധനായ ഹുമാൻഷു നന്ദയടക്കമുള്ളവരുടെ ശിക്ഷണത്തിൽ പുല്ലാങ്കുഴലിൽ കൂടുതൽ പഠനം നടത്തി. ഇപ്പോഴും പഠനം തുടരുകയാണ്.

സിനിമാ ഗാനങ്ങളാണ് കേൾവിക്കാർക്ക് ഇഷ്ടം. കൂട്ടുകാരും വീട്ടുകാരുമൊക്കെ അധികവും പാടിക്കുന്നതും അത്തരം ഗാനങ്ങളാണ്. നെടുവത്തൂർ സർവ്വീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റുകൂടിയായ സുഭാഷ് ചന്ദ് കരാട്ടെ പരിശീലകനുമാണ്. ഗ്രന്ഥശാല സെക്രട്ടറിയായും പൊതുപ്രവർത്തകനായും നിറഞ്ഞ് നിൽക്കുമ്പോൾ പുല്ലാങ്കുഴലിനെ കൂട്ടുപിടിച്ചത് വലിയ ആശ്വാസമാണെന്നും സുഭാഷ് പറയുന്നു. വിഷമങ്ങൾ ഉള്ളപ്പോഴും സന്തോഷമുള്ളപ്പോഴും പുല്ലാങ്കുഴലെടുക്കു. ആത്മ സമർപ്പണത്തോടെ അതിൽ ശ്വാസം നിറച്ച് മധുരഗാനങ്ങൾ പൊഴിക്കുമ്പോൾ എല്ലാം മറക്കും. പുല്ലാങ്കുഴൽ നാദത്തിൽ മാത്രമായി ലയിക്കും.