പ്രതിസന്ധി ഒഴിയാതെ നിർമ്മാണ മേഖല
കൊല്ലം: ലോക്ക് ഡൗണിൽ നിർമ്മാണ മേഖലയ്ക്ക് ഇളവുകൾ നൽകിയിട്ടും പ്രതിസന്ധി ഒഴിയുന്നില്ല. നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവും വിലവർദ്ധനവുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കവും പണികൾ തുടങ്ങാൻ തടസമായിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചിട്ടുള്ള കമ്പനികളുടെ സിമന്റിന് 350 രൂപയായിരുന്നു ഒരു ചാക്കിന്റെ ഏറ്റവും കുറഞ്ഞ വിലയെങ്കിലും ഇപ്പോൾ അത് 450 രൂപ വരെയായി ഉയർന്നു.
സിമന്റ് ഫാക്ടറികളിൽ നിന്ന് ഇപ്പോൾ ലോഡ് വരുന്നില്ല. നേരത്തെ ഇരുന്നവയാണ് ഇപ്പോൾ അമിതവില ഈടാക്കുന്നതെന്ന പരാതിയുണ്ട്. പുതിയ ലോഡ് എത്തുമ്പോൾ വില ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. എം. സാൻഡിനും മെറ്റലിനും വലിയ ക്ഷാമമാണ്.
ക്വാറികൾ തുറക്കാത്തതിനാൽ ഉള്ള സ്റ്റോക്കിന് എം. സാൻഡ് യൂണിറ്റുകൾ കൊള്ളവില ഈടാക്കുകയാണ്. ഒരു ക്യുബിക്ക് അടി എം സാൻഡിന് 70 രൂപയും മെറ്റിലിന് 45 രൂപയുമായിരുന്ന വില രണ്ട് ദിവസത്തിനിടെ 20 രൂപ വീതം വർദ്ധിച്ചു.
സ്വകാര്യ മേഖലയിലടക്കം കെട്ടിട നിർമ്മാണം തുടങ്ങിയിട്ടുണ്ട്. പക്ഷേ റോഡ് നിർമ്മാണ പ്രവൃത്തികളാണ് വലിയ പ്രതിസന്ധി നേരിടുന്നത്. നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിൽ നിൽക്കുന്നതിനാൽ അന്യസംസ്ഥാന തൊഴിലാളികളിൽ ഒരു വിഭാഗം ജോലിക്കിറങ്ങാൻ തയ്യാറാകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
പ്രതിസന്ധികൾ ഇങ്ങനെ
1. നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവ്
2. മണൽ ലഭ്യത തീരെ കുറഞ്ഞു
3. ക്വാറികൾ തുറക്കാത്തത് പ്രതിസന്ധി
4. ഉള്ള സ്റ്റോക്കിന് വാങ്ങുന്നത് കൊള്ളവില
5. അന്യസംസ്ഥാന തൊഴിലാളി ക്ഷാമം
സിമന്റ് വില
നേരത്തെ: 350
ഇപ്പോൾ: 450
എം സാൻഡ്
നേരത്തെ: 70
ഇപ്പോൾ: 90
മെറ്റിൽ
നേരത്തെ: 45
ഇപ്പോൾ: 65
''
ഇളവുകളുണ്ടെങ്കിലും സർക്കാർ ഇടപെടൽ കാര്യക്ഷമമാക്കണം. സിമന്റ് ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കണം. ക്വാറികൾ പ്രവർത്തിപ്പിച്ച് നിർമ്മാണ സാമഗ്രികൾ ലഭ്യമാക്കണം.
വ്യാപാരികൾ