കൊല്ലം: കൊവിഡ് ഭീതിയ്ക്കൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുന്നതിന്റെ ആശങ്കയിലാണ് കൊല്ലം. ഇതിനകം ഇരുപത്തഞ്ചിൽപരം ആളുകൾ ഡെങ്കി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടി. കിഴക്കൻ മലയോര മേഖലയിലാണ് അധികവും. 12 പേർ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഏരൂർ പഞ്ചായത്തിൽ നിന്ന് ഒൻപതുപേരും പുനലൂർ നഗരസഭയിലെ പ്ലാച്ചേരി, കലയനാട് വാർഡുകളിൽ നിന്ന് രണ്ടുപേരും ഇടമുളയ്ക്കൽ നിന്ന് ഒരാളുമാണ് ചികിത്സ തേടിയത്. ഏരൂർ പഞ്ചായത്തിൽ നിന്ന് ഡെങ്കി ചികിത്സയിൽ കഴിഞ്ഞിരുന്ന ആറുപേർ അസുഖം ഭേദമായി മടങ്ങിയതായും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
കൊട്ടാരക്കര താലൂക്കിലും ഡെങ്കിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പത്തനാപുരത്ത് മൂന്ന് പേർ എലിപ്പനി ബാധിച്ചും ചികിത്സ തേടി. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഡെങ്കിപ്പനി, എലിപ്പനി പടരാൻ കാരണം. കരുതലോടെ നീങ്ങിയില്ലെങ്കിൽ വ്യാപനത്തിന് സാദ്ധ്യതയുണ്ട്. വേനൽ ആരംഭിച്ചതോടെ കൊതുകുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതാണ് ഡെങ്കിപ്പനി പടരാൻ കാരണം. ശുചീകരണത്തിന് പുറമെ കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിച്ചില്ലെങ്കിൽ പനി വ്യാപകമാകാൻ കാരണമാകും. ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി നിൽക്കുന്നതിനാൽ പകർച്ച വ്യാധികൾക്കെതിരെ മുൻ വർഷങ്ങളിൽ നടത്താറുള്ള രോഗ പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണവും ആരംഭിച്ചിട്ടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
പൊതുജനം ജാഗ്രത പാലിക്കണം
ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. വീടും പരിസരവും എന്നും വൃത്തിയായി സൂക്ഷിക്കണം. ചിരട്ടകൾ, കുപ്പി, പാത്രങ്ങൾ, ചട്ടികൾ തുടങ്ങിയവ നീക്കം ചെയ്യുകയോ കമഴ്ത്തി വയ്ക്കുകയോ ചെയ്യണം.
ഉപയോഗ ശൂന്യമായ ടയറുകൾ വലിച്ചെറിയാതെ മണ്ണിട്ട് നിറയ്ക്കുകയോ ഫലപ്രദമായി മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്യണം. പൂച്ചട്ടികളുടെ അടിയിലെ ട്രേകളിലുള്ള വെള്ളം നീക്കം ചെയ്യുകയോ ആന്റി ലാർവൽ ആയ പദാർത്ഥങ്ങൾ ഉപയോഗിക്കുകയോ ചെയ്യണം.
നിരന്തരം ഉപയോഗിക്കാത്ത കക്കൂസുകളുടെ വാട്ടർ സീൽ ആഴ്ചയിൽ ഒരു തവണയെങ്കിലും ഫ്‌ളഷ് ചെയ്ത് കൂത്താടികളെ നശിപ്പിക്കണം. ഫ്രിഡ്ജിൽ നിന്ന് ഡീഫ്രോസ്റ്റ് ചെയ്ത് ശേഖരിക്കപ്പെടുന്ന വെള്ളം ആഴ്ചയിൽ ഒരിയ്ക്കലെങ്കിലും നിർബന്ധമായും നീക്കം ചെയ്യണം.
രോഗ ലക്ഷണം
വിട്ടുമാറാത്ത പനി, ഭയങ്കര ക്ഷീണം, തലവേദന, കണ്ണിന്റെ പിൻ ഭാഗത്തുള്ള വേദന, അസ്ഥികൾക്കുണ്ടാകുന്ന കഠിനമായ വേദന, ശരീരത്തിൽ തൊടുമ്പോൾ ഉണ്ടാകുന്ന ചുവന്നു നീലിച്ച പാടുകൾ, ഛർദ്ദിൽ, മലം, മൂത്രം എന്നിവയിൽ രക്തസ്രാവത്തിന്റെ ലക്ഷണങ്ങൾ, സ്ത്രീകളിൽ മാസമുറ സമയത്ത് അമിതമായ രക്തസ്രാവമോ പതിവിലും മുന്നേയുള്ള ആർത്തവമോ അനുഭവപ്പെടുക എന്നിവയാണ് സാധാരണ കാണപ്പെടുന്ന ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ.