mexico

ലോക്ക് ഡൗൺ പ്രമാണിച്ച് പ്രകൃതി ഒരുക്കുന്ന അദ്ഭുതങ്ങക്കാഴ്ചകൾ കണ്ട് മതിമറന്നിരിക്കുയാണ് നമ്മൾ. പലതും നമ്മള്‍ കാണുന്നത് സോഷ്യൽ മീഡിയകളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയുമാണ്. അത്തരത്തിൽ ലോക്ക്ഡൗൺ കാലത്ത് മെക്സിക്കൻ കടലിൽ ഉണ്ടായ ഒരു പ്രതിഭാസമാണ് ഇപ്പോൾ ചർച്ചയാകുന്നത് അറുപതു വര്‍ഷത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രതിഭാസം അവിടെ നടക്കുന്നതത്രേ!.

അതായത് മെക്‌സികോയിലെ അകാപുല്‍കോ കടൽ രാത്രിയില്‍ നീല വെളിച്ചത്തില്‍ തിളങ്ങുന്നു. ആയിരക്കണക്കിന് എല്‍ഇഡി ലൈറ്റുകള്‍ ആരോ തെളിയിച്ചതു പോലെയായിരുന്നു അത്. തദ്ദേശീയരായവരില്‍ ചിലര്‍ക്ക് ഇത് നേരിട്ട് കാണാനുള്ള ഭാഗ്യം ലഭിക്കുകയുണ്ടായി. മണിക്കൂറുകള്‍ക്കകം തന്നെ ബീച്ചിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാവുകയും ചെയ്തു. അകാപുല്‍കോയിലെ പ്യൂര്‍ട്ടോ മാര്‍ക്വസ് ബീച്ചിലാണ് ഈ അത്ഭുതക്കാഴ്ച്ച തെളിഞ്ഞു കണ്ടത്.ഒരു ബയോകെമിക്കല്‍ രാസപ്രവര്‍ത്തനം നടന്നതിന്റെ ഭാഗമായാണ് ഈ നീല നിറം. കടലിനടിലുള്ള ജീവജാലങ്ങളാണ് ഇതിന് കാരണക്കാർ.

സീ സ്പാര്‍ക്കിള്‍ എന്നറിയപ്പെടുന്ന സൂക്ഷ്മാണുക്കള്‍ കടലിനടിയിലുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇവ തിളങ്ങാന്‍ തുടങ്ങും. ഇവയില്‍ നിന്ന് നല്ല പ്രകാശത്തോടെ വെളിച്ചം പുറത്തേക്ക് വരുന്നു. ബീച്ചില്‍ ആളനക്കമില്ലാത്തതും കടലില്‍ ആരും കുളിക്കാനിറങ്ങാത്തതുമാണ് ഇങ്ങനെയൊരു പ്രതിഭാസമുണ്ടാവാന്‍ കാരണമായത്. എന്നാൽ ചില ശാസ്ത്രജ്ഞര്‍ ഇത് തള്ളിക്കളയുന്നു. മോളിക്യുലാര്‍ ഓക്‌സിജന്‍, ലൂസിഫെറിന്‍ എന്ന പ്രോട്ടീന്‍ എടിപി എന്നിവ ചേര്‍ന്ന് നടക്കുന്ന രാസപ്രവര്‍ത്തനത്തിന്റെ ഫലമായാണ് നീലപ്രകാശമുണ്ടായതെന്ന് ഇവര്‍ വാദിക്കുന്നു.