പിടികൂടാനെത്തിയ എസ്.ഐയ്ക്ക് പരിക്ക് കീഴ്പ്പെടുത്തിയത് സാഹസികമായി
കൊല്ലം: അന്തർസംസ്ഥാന കഞ്ചാവ് മാഫിയയിലെ പ്രധാനിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ കോട്ടയം അതിരമ്പുഴ ചെറിയപള്ളിക്കടയിൽ ബിബിൻ ബാബുവിനെ (23) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. എക്സൈസ് സംഘത്തെ ആക്രമിച്ച് കഞ്ചാവ് കേസ് പ്രതിയെ രക്ഷപ്പെടുത്തിയതും പൊലീസിനു നേരെ ബോംബെറിഞ്ഞതും കൊലപാതക ശ്രമവും വീടുകയറിയുള്ള ആക്രമണവും ക്വട്ടേഷൻ പ്രവർത്തനവും മയക്കുമരുന്ന് കേസുകളും ഗുണ്ടാ ആക്ടും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കോട്ടയം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതിയാണ് ബിബിൻബാബു.
ഇയാൾ നിലമേൽ വേയ്ക്കൽ ഭാഗത്ത് ഒളിച്ചു താമസിക്കുകയാണെന്ന് കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചടയമംഗലം പൊലീസ് ഇയാൾക്ക് വേണ്ടി വലവിരിച്ചിരിക്കുകയായിരുന്നു. സഞ്ചരിച്ചിരുന്ന കാറിനെ പൊലീസ് പിന്തുടർന്ന്. പിടികൂടുമെന്ന് ഉറപ്പായപ്പോൾ വാഹനം ഉപേക്ഷിച്ച് തോട് ചാടിക്കടന്ന് മലമുകളിലേക്ക് ഓടിയ പ്രതിയെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. വാടകയ്ക്ക് എടുക്കുന്ന കാറുകളാണ് ഇയാൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ചിരുന്നത്. പ്രതിയുമായുള്ള ഏറ്റുമുട്ടലിൽ എസ്.ഐ ശരലാലിന്റെ കാലിനു പരിക്കേറ്റിട്ടുണ്ട്. സിവിൽ പൊലീസ് ഓഫീസർമാരായ അജീഷ്, ബിനീഷ്, അനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ബിബിനെ പിടികൂടിയത്. പ്രതിയേയും വാഹനവും കോട്ടയം പൊലീസിന് കൈമാറി.