pic

കൊല്ലം: സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വാഹനത്തിന്റെ ടയർ കുത്തിപ്പൊളിച്ച കേസിലെ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. സി.പി.ഐ പ്രതിനിധിയായ ആര്യങ്കാവ് ഗ്രാമ പഞ്ചായത്ത് വനിതാ മെമ്പറുടെ മകനും കഴുതുരുട്ടി വെഞ്ച്വർ എസ്റ്റേറ്റ് ലയത്തിലെ താമസക്കാരനുമായ മിഥുൻ, സുഹൃത്തുക്കളായ ശേഖർ, മുരുകൻ, പഞ്ചരക്ഷൻ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. സി.പി.ഐ കഴുതുരുട്ടി ലോക്കൽ കമ്മിറ്റി അംഗമായ ലക്ഷ്മണൻ, പാർട്ടി അംഗം സജികുമാരി എന്നിവരുടെ വാഹനങ്ങളുടെ ടയറുകളാണ് കഴിഞ്ഞ ആഴ്ച ഇവർ‌ കുത്തിപ്പൊളിച്ചത്. ഇത് കൂടാതെ സമീപത്തെ വാട്ടർ ടാങ്കുകളും വെട്ടിപ്പൊട്ടിച്ചു.

സംഭവം ചൂണ്ടിക്കാട്ടി പാർട്ടി അംഗം തെന്മല പൊലീസിൽ പരാതി നൽകിയിരുന്നു. അയൽ വാസികളായ യുവാക്കൾ തമ്മിൽ ക്രിക്കറ്റ് കളിയിലുണ്ടായ തർക്കമാണ് വാഹനങ്ങളുടെ ടയറും വാട്ടർ ടാങ്കും വെട്ടിപ്പൊളിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ ഇരു വിഭാഗങ്ങളുമായി പൊലീസ് ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. മകനെതിരെ കേസ് കൊടുത്തതിൽ പ്രതിഷേധിച്ച് സി.പി.ഐ പ്രതിനിധിയായ പഞ്ചായത്ത് അംഗം രാജി വയ്ക്കുമെന്ന് ഭീക്ഷണി മുഴക്കിയത് പ്രാദേശിക നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്ന രൂക്ഷമാക്കി.