phone

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിൽ നദിയാ മൊയ്ദു മോഹൻലാലിനോട് പറയുന്ന ഈ ഡയലോഗ് ഓര്‍മ്മയില്ലേ..?

ഇതിലൂടെ നോക്കിയാല്‍ ആളുകള്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളൊന്നും കാണില്ല. എന്നാൽ അങ്ങനെയൊരു കണ്ണടയോ കാമറയോ ശരിക്കും ഉണ്ടോ എന്ന് ആ സിനിമ കണ്ടവരൊക്കെ സംശയിച്ചിരുന്നു. ഉണ്ടെന്നും ഇല്ലെന്നുമൊക്കെ പല പല കഥകളുമിറങ്ങി.

എന്നാൽ അടുത്ത കാലത്ത് ശരിക്കും അങ്ങനെയൊരു കാമറ ഇറങ്ങി. വണ്‍പ്ലസ് കമ്പനിയാണ് പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ വണ്‍പ്ലസ് 8 പ്രോ പുറത്തിറക്കിയത്. കാമറയില്‍ അടക്കം നൂതനമായ അപ്‌ഡേറ്റ് വാഗ്ദാനം ചെയ്യുന്ന ഈ ഫോണിന്റെ ഒരു ഫീച്ചര്‍ ചര്‍ച്ചയും വിവാദവുമായി. കാരണം എന്താണെന്നോ...? വസ്ത്രത്തിനും പ്ലാസ്റ്റിക്കിനുമൊക്കെ ഉള്ളിലേക്ക് നോക്കിക്കാണാനുള്ള കഴിവാണ് ഇതിന്റെ ഒരു കാമറ ഫീച്ചറിനുള്ളത്. മര്യാദ ലംഘനത്തിന്റെ പേരില്‍ കമ്പനിക്കെതിരെ വലിയ പ്രതിഷേധം ഉണ്ടായി.

ലോക്ക്ഡൗണ്‍ ആയതിനാല്‍ വലിയതോതില്‍ മാര്‍ക്കറ്റില്‍ എത്താതിനാല്‍ വ്യാപക പരാതി ഉണ്ടായില്ല. വണ്‍പ്ലസ് 8 പ്രോയുടെ 5 എംപി കളര്‍ ഫില്‍റ്റര്‍ ഇന്‍ഫ്രാറെഡ് കാമറയാണ് പ്രശ്‌നം. ഈ കാമറയില്‍ ഒരു ഫില്‍റ്റര്‍ ഉണ്ട്, ഫോട്ടോക്രോം എന്നാണ് പേര്. ഈ ഫില്‍റ്റര്‍ ഫോണിന്റെ കാമറ ആപ്പിനൊപ്പം ഉപയോഗിക്കുമ്പോള്‍ ചില വസ്ത്രങ്ങളടക്കം പല സാധനങ്ങളിലൂടെ പിന്നിലെന്താണെന്നു കാണാമെന്നാണ് ചില ടെക് ബ്ലോഗര്‍മാര്‍ കണ്ടെത്തിയത്.

ഒരാളുടെ നഗ്‌നത ഈ കാമറയിലൂടെ കാണാന്‍ കഴിയും. ഉദാഹരണത്തിന് പല റിമോട്ട് കൺട്രോളുകള്‍ക്കും മുകളില്‍ പിടിച്ചാല്‍ അതിനുളളിലെ ബോര്‍ഡും ബാറ്ററിയും വരെ കാണാം. പല ടെക് ഗാഡ്ജറ്റ് റിവ്യൂ ചെയ്യുന്നവരും ഇത് സംബന്ധിച്ച്‌ വീഡിയോ ചെയ്തു.

എന്നാല്‍, ഇത് അത്ഭുതം ഒന്നുമുള്ള സംഗതിയല്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഫില്‍റ്ററിനൊപ്പം ഉപയോഗിച്ചാല്‍ ചിലതരം വസ്ത്രങ്ങള്‍ക്കുള്ളിലേക്കും മറ്റും കാണാവുന്ന ഒരു വിഡിയോ കാമറ സോണി 1998ല്‍ ഇറക്കിയിരുന്നു. വിവാദമായതിനെ തുടര്‍ന്ന് കമ്പനിക്ക് അത് പിന്‍വലിക്കേണ്ടിവന്നു. എന്നാല്‍, ഇന്‍ഫ്രാറെഡ് സെന്‍സറിനൊപ്പം ഫില്‍റ്റര്‍ കൂടെ പ്രവര്‍ത്തിക്കുമ്പോഴാണ് വസ്തുക്കള്‍ക്കുളളിലേക്ക് കാണാനാകുക.


എന്തായാലും സംഭവം വിവാദമായതോടെ ഫീച്ചര്‍ പിന്‍വലിച്ചതായി വണ്‍പ്ലസ് അറിയിച്ചിട്ടുണ്ട്. ചൈനീസ് സോഷ്യല്‍ മീഡിയ വെയ്‌ബോയിലാണ് വണ്‍പ്ലസ് ഇത് സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചത്. പുതിയ അപ്‌ഡേറ്റിലൂടെ ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഫീച്ചര്‍ പിന്‍വലിക്കും എന്നാണ് വണ്‍പ്ലസ് ചൈനീസ് ഭാഷയില്‍ പുറത്തുവിട്ടിരിക്കുന്ന പ്രസ്താവനയില്‍ പറയുന്നത്.