aan

നടന്‍ അ​ഗസ്റ്റിന്റെ ഓര്‍മകൾ പങ്കുവച്ച് മകള്‍ ആന്‍ അ​ഗസ്റ്റിന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് അച്ഛനില്ലാത്തതിന്റെ വിഷമങ്ങൾ ആൻ കുറിച്ചത്. പലപ്പോഴും താന്‍ അച്ഛനെ ഉറക്കെ വിളിക്കുമെന്നും മറുപടി കേള്‍ക്കാന്‍ ആ​ഗ്രഹിക്കുമെന്നുമാണ് താരം പറയുന്നത്. ഞങ്ങളുടെ വിമര്‍ശകനും കരുത്തും സുരക്ഷിതത്വവുമെല്ലാം അച്ഛനായിരുന്നു എന്നാണ് ആന്‍ കുറിക്കുന്നത്. അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് ആനിന്റെ ഹൃദയം നുറുങ്ങുന്ന വാക്കുകള്‍.

'പലപ്പോഴും അച്ഛനെ ഞാന്‍ ഉറക്കെ വിളിക്കാറുണ്ട്, അച്ഛന്‍ ആ വിളിക്ക് മറുപടി നല്‍കിയിരുന്നെങ്കില്‍ എന്ന് ആ​ഗ്രഹിക്കും, അച്ഛന് അതിന് സാധിക്കില്ലെങ്കിലും. എനിക്കറിയാം അച്ഛന് തിരിച്ച്‌ വരാനാവില്ലെന്ന്, പക്ഷേ അങ്ങനെ വന്നിരുന്നെങ്കിലെന്ന് ഞാന്‍ ശരിക്കും ആ​ഗ്രഹിക്കുന്നു. അച്ഛനായിരുന്നു ഞങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ കരുത്ത്. ജീവിതം ആസ്വദിക്കാനും, ആഘോഷിക്കാനും, പരാജയങ്ങളെ നേരിടാനും, വേദനയിലും കരുത്ത് കണ്ടെത്താനും അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചു. ചെറുപ്പം മുതലേ അച്ഛന് സിനിമയോടും അഭിനയത്തോടുമുള്ള അഭിനിവേശം കാണാന്‍ എനിക്ക് ഭാ​ഗ്യം ലഭിച്ചു. കുറച്ചേ എനിക്ക് ചെയ്യാനായുള്ളൂ എങ്കിലും അതില്‍ അച്ഛന് അഭിമാനിക്കാനായെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. മിസ് യൂ അച്ഛാ...അച്ഛനെ വിളിക്കുന്നതും ഞാന്‍ മിസ് ചെയ്യുന്നു.'-ആന്‍ കുറിച്ചു.

2013 നവംബര്‍ 14നാണ് അ​ഗസ്റ്റിന്‍ മരിക്കുന്നത്. ആ സമയത്ത് സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു ആന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. വിവാഹശേഷം സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവാണ് താരം.