നടന്‍ അഗസ്റ്റിന്റെ ഓര്‍മകൾ പങ്കുവച്ച് മകള്‍ ആന്‍ അഗസ്റ്റിന്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് അച്ഛനില്ലാത്തതിന്റെ വിഷമങ്ങൾ ആൻ കുറിച്ചത്. പലപ്പോഴും താന്‍ അച്ഛനെ ഉറക്കെ വിളിക്കുമെന്നും മറുപടി കേള്‍ക്കാന്‍ ആഗ്രഹിക്കുമെന്നുമാണ് താരം പറയുന്നത്. ഞങ്ങളുടെ വിമര്‍ശകനും കരുത്തും സുരക്ഷിതത്വവുമെല്ലാം അച്ഛനായിരുന്നു എന്നാണ് ആന്‍ കുറിക്കുന്നത്. അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് ആനിന്റെ ഹൃദയം നുറുങ്ങുന്ന വാക്കുകള്‍.
'പലപ്പോഴും അച്ഛനെ ഞാന്‍ ഉറക്കെ വിളിക്കാറുണ്ട്, അച്ഛന്‍ ആ വിളിക്ക് മറുപടി നല്‍കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കും, അച്ഛന് അതിന് സാധിക്കില്ലെങ്കിലും. എനിക്കറിയാം അച്ഛന് തിരിച്ച് വരാനാവില്ലെന്ന്, പക്ഷേ അങ്ങനെ വന്നിരുന്നെങ്കിലെന്ന് ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നു. അച്ഛനായിരുന്നു ഞങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ കരുത്ത്. ജീവിതം ആസ്വദിക്കാനും, ആഘോഷിക്കാനും, പരാജയങ്ങളെ നേരിടാനും, വേദനയിലും കരുത്ത് കണ്ടെത്താനും അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചു. ചെറുപ്പം മുതലേ അച്ഛന് സിനിമയോടും അഭിനയത്തോടുമുള്ള അഭിനിവേശം കാണാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. കുറച്ചേ എനിക്ക് ചെയ്യാനായുള്ളൂ എങ്കിലും അതില്‍ അച്ഛന് അഭിമാനിക്കാനായെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. മിസ് യൂ അച്ഛാ...അച്ഛനെ വിളിക്കുന്നതും ഞാന്‍ മിസ് ചെയ്യുന്നു.'-ആന്‍ കുറിച്ചു.
2013 നവംബര്‍ 14നാണ് അഗസ്റ്റിന് മരിക്കുന്നത്. ആ സമയത്ത് സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു ആന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. വിവാഹശേഷം സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവാണ് താരം.