50 വർഷത്തിന് ശേഷം അപൂർവയിനം 'ധോൾ' എന്നറിയപ്പെടുന്ന ഇന്ത്യൻ കാട്ടുനായയെ കണ്ടെത്തി. ഗുജറാത്തിലെ വാൻസ്‌ഡ നാഷണൽ പാർക്കിൽ സ്ഥാപിച്ച കാമറയിലാണ് രണ്ട് ധോളുകളുടെ ചിത്രം പതിഞ്ഞത്. വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ് ധോൾ. ഇവയ്‌ക്ക് വംശനാശം സംഭവിച്ചതായായിരുന്നു ഇതുവരെയുള്ള റിപ്പോർട്ടുകൾ.ഗുജറാത്തിലെ സഹ്യാദ്രി മലനിരകളിലൂടെ വ്യാപിച്ച് കിടക്കുന്ന 24 ചതുരശ്ര കിലോമീറ്റർ നാഷണൽ പാർക്കിലാണ് കാട്ടുനായയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. പ്രദേശത്ത് ധോളുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നതായി ഡിവിഷൻ ഡെപ്യൂട്ടി കൺസർവേറ്റർ ദിനേശ് റബാറി വ്യക്തമാക്കി.
ദിവസങ്ങൾക്ക് മുൻപ് ഒരു പുള്ളിമാനിൻ്റെ ശവം കാട്ടിൽ നിന്ന് കണ്ടെത്തി. പ്രദേശമാകെ പരിശോധിച്ചപ്പോൾ കാട്ടുനായയുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിഞ്ഞു. മാനിൻ്റെ ശരീരത്തിലെ മുറിവുകൾ ആക്രമിച്ച് ഭക്ഷിച്ചതിന് സമാനമായിരുന്നു. ഇതോടെയാണ് ഈ ഭാഗത്ത് കാമറകൾ സ്ഥാപിച്ചതും ധോളിൻ്റെ ചിത്രങ്ങൾ ലഭ്യമായതെന്നും അദ്ദേഹം പറഞ്ഞു.ധോൾ സ്ഥിരമായി താമസിക്കുകയും പ്രജനനം നടത്തുകയും ചെയ്യുന്ന പ്രദേശങ്ങളാകാം ഇത്. ഇതിനാൽ ധോളിൻ്റെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ മനുഷ്യരുടെ ഇടപെടൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്‌റ്റ് അനുസരിച്ച് 1972 ലെ ഷെഡ്യൂൾ 2 പ്രകാരമാണ് ധോളിനെ സംരക്ഷിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്‌റ്റിലാണ് ഇവയുടെ സ്ഥാനം. 1970ലാണ് ധോളിനെ അവസാനമായി കണ്ടതെന്നാണ് റിപ്പോർട്ടുകൾ.
ധോണുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ കൂടുതൽ നായ്‌ക്കൾ പ്രദേശത്ത് കഴിയുന്നുണ്ടോ എന്നറിയാൻ അധികൃതർ പുതിയതായി കാമറകൾ സ്ഥാപിച്ചു.