harisankar-s

കൊല്ലം: വെറുമൊരു അസ്വാഭാവിക മരണമായി അവസാനിക്കുമായിരുന്ന ഉത്രയുടെ കേസ്,​ ആസൂത്രിതവും അത്യപൂർവവുമായ അരുംകൊലയെന്ന് കണ്ടെത്തിയ അന്വേഷണ മികവിനെ അടയാളപ്പെടുത്തുകയാണ് കൊല്ലം റൂറൽ പൊലീസ്. മകളുടെ മരണത്തിലെ ദുരൂഹത കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 18നാണ് അച്ഛൻ വിജയസേനൻ റൂറൽ ജില്ലാ പൊലീസ് മേധാവി എസ്.ഹരിശങ്കറിന് പരാതി നൽകിയത്. രണ്ട് തവണ പാമ്പ് കടിയേറ്റപ്പോഴും സൂരജിന്റെ സാന്നിദ്ധ്യവും പെരുമാറ്റത്തിലെ പൊരുത്തക്കേടുകളും നിരത്തിയായിരുന്നു പരാതി.

ഗൗരവം ബോദ്ധ്യപ്പെട്ട റൂറൽ എസ്.പി,​ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. എസ്.പിയുടെ മേൽനോട്ടത്തിൽ അന്വേഷണ സംഘം കുടുംബത്തിന്റെ പരാതി വിശദമായി പരിശോധിച്ചു. സൂരജിന്റെ ഫോൺവിളി രേഖകൾ പരിശോധിച്ചപ്പോൾത്തന്നെ പാമ്പ് വന്ന വഴി വ്യക്തമായി. പാമ്പ് പിടിത്തക്കാരൻ സുരേഷുമായുള്ള ബന്ധം തെളിയുന്നത് ഇതിലൂടെയാണ്. ഗൂഗിളിൽ സൂരജ് പരതിയത് പാമ്പ് പിടിത്തവുമായി ബന്ധപ്പെട്ട വീഡിയോകളാണെന്നും തിരിച്ചറിഞ്ഞതോടെ അന്വേഷണകേന്ദ്രം സൂരജായി.

ഫെബ്രുവരി 29ന് വീട്ടിൽ കണ്ട പാമ്പിനെ സൂരജ് ചാക്കിലാക്കി കൊണ്ടുപോയെന്ന മൊഴി കൂടി ചേർത്ത് വായിച്ച അന്വേഷണസംഘം,​ മാസങ്ങളായി സൂരജ് നടത്തിയ എല്ലാ ആസൂത്രണങ്ങളും ഒരാഴ്‌ചയ്ക്കുള്ളിൽ പൊളിച്ചടുക്കി. പിന്നാലെ സൂരജിനെ വിളിച്ചു വരുത്തി. ഭാര്യയെ നഷ്ടമായതിന്റെ സങ്കടം പറഞ്ഞ് നോക്കിയെങ്കിലും തെളിവുകൾ ഓരോന്നായി നിരത്തിയുള്ള ചോദ്യം ചെയ്യലിൽ പിടിച്ചു നിൽക്കാനായില്ല.

സുരേഷിൽ നിന്ന് രണ്ട് തവണ പാമ്പിനെ വാങ്ങിയതും ആസൂത്രണവും അടക്കം സകലതും തുറന്ന് സമ്മതിച്ചു. 24 ന് വൈകിട്ട് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് സൂരജിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ മറ്റാർക്കെങ്കിലും ആസൂത്രണത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്.

പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാൻ 80 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കമാണ് അന്വേഷണസംഘം നടത്തുന്നത്. ഗ്രേഡ് എസ്.ഐ മാരായ എ. അബ്‌ദുൾ സലാം, ആർ. മുരുകൻ, ആർ. ശിവശങ്കരപിള്ള, സജി ജോൺ, അജയകുമാർ, രാധാകൃഷ്‌ണപിള്ള,

ഗ്രേഡ് എ.എസ്.ഐമാരായ ആഷിർ കോഹൂർ, സി. മനോജ് കുമാർ, നിക്‌സൺ ചാൾസ് സി.പി.ഒ മാരായ മഹേഷ് മോഹൻ, അഖിൽ പ്രസാദ്, എസ്.സജീന എന്നിവരടങ്ങുന്നതാണ് അന്വേഷണ സംഘം.