uthra

 2018 മാർച്ച് 25- ഉത്രയും സൂരജും തമ്മിലുള്ള വിവാഹം. വിവാഹ സമ്മാനം- 98 പവൻ സ്വർണം, 5 ലക്ഷം രൂപ, മാരുതി ബലനോ കാർ

 2019 ഏപ്രിൽ 16- മകൻ ജനിച്ചു. ഉത്രയുടെ മാതാപിതാക്കളെ സമ്മർദ്ദത്തിലാക്കി സൂരജ് പ്രതിമാസം 8000 രൂപ വീതം വാങ്ങിത്തുടങ്ങി. പല ആവശ്യങ്ങൾ പറഞ്ഞ് പലപ്പോഴായി 15 ലക്ഷത്തോളം രൂപ കൈക്കലാക്കി

 2020 ജനുവരി- പലവിധ പീഡനങ്ങൾ സഹിക്കാനായതോടെ ഉത്രയെ തിരികെ വിളിച്ചുകൊണ്ടുവരാൻ വീട്ടുകാർ തീരുമാനിച്ചു. ഇതോടെ ഇനി ബുദ്ധിമുട്ടുകൾ ഉണ്ടാക്കില്ലെന്ന് സൂരജ് ഉറപ്പുനൽകി

 പ്രതി ഉത്രയെ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങി. വിവാഹ മോചനം നേടിയാൽ സ്വത്തുക്കൾ തിരികെ നൽകേണ്ടി വരുമെന്നതിനാൽ കൊല്ലാൻ തീരുമാനിച്ചു

 2020 ഫെബ്രുവരി- യു ട്യൂബിൽ തെരഞ്ഞ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കി. പാമ്പ് പിടിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങളും പഠിച്ചു

 ഫെബ്രുവരി അവസാനം- സുരേഷ് സൂരജിന്റെ പറക്കോടുള്ള വീട്ടിലെത്തി അണലിയെ കൈമാറി

 മാർച്ച് 2 രാത്രി - സൂരജിന്റെ വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്ന ഉത്രയുടെ കാലിൽ അണലിയെക്കൊണ്ട് കടിപ്പിച്ചു. കടുത്ത വേദന അനുഭവപ്പെട്ടപ്പോൾ ഗുളികകൾ നൽകി. ആശുപത്രിയിൽ കൊണ്ടുപോയില്ല. പുലർച്ചെ മൂന്നോടെ സ്ഥിതി ഗുരുതരമായപ്പോൾ ആശുപത്രിയിലെത്തിച്ചു

 ഉത്ര തിരുവല്ലയിലെ സ്വകാര്യ മെഡി. കോളേജ് ആശുപത്രിയിൽ 16 ദിവസം ഐ.സി.യുവിൽ ഉൾപ്പെടെ 51 ദിവസം കിടന്നു

 ഏപ്രിൽ 22- ഉത്ര അഞ്ചലിലെ കുടുംബ വീട്ടിലെത്തി. ആഴ്ചയിൽ രണ്ടു ദിവസം ആശുപത്രിയിൽ എത്തണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകാൻ സൂരജും എത്തി

 പറക്കോട്ടെ വീട്ടിൽ പാമ്പിനെ കണ്ടുവെന്ന് സൂരജ് ഒരു ദിവസം ഉത്രയോടും അച്ഛനമ്മമാരോടും പറയുന്നു

 മേയ് 6 ന് വൈകിട്ട് - ബാഗിനുള്ളിലെ കുപ്പിയിൽ മൂർഖനുമായി സൂരജ്‌ ഉത്രയുടെ വീട്ടിലെത്തി

 മേയ് 7- ഉത്ര ഉറങ്ങിക്കിടക്കുമ്പോൾ പുലർച്ചെ ഒന്നോടെ ഇടതുകൈത്തണ്ടയിൽ മൂർഖനെ കൊണ്ട് കടിപ്പിച്ചു

 പാമ്പിനെ തിരികെ കുപ്പിയിൽ കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പാമ്പ് അലമാരയുടെ ഭാഗത്ത് ഒളിച്ചു

 രാവിലെ വൈകി ഉണരുന്ന ശീലമുള്ള സൂരജ് രാവിലെ ആറോടെ വീടിനു പുറത്തിറങ്ങി. 10 മിനിട്ട് കഴിഞ്ഞ് അമ്മ മണിമേഖല വന്ന് വിളിക്കുമ്പോൾ ഉത്ര അബോധാവസ്ഥയിൽ

 നിലവിളി കേട്ട് അച്ഛനും സഹോദരനും മുറിയിലെത്തി. 10 മിനിട്ട് കഴിഞ്ഞ് സൂരജും

 ബോധരഹിതയായി കിടക്കുന്ന ഉത്രയുമായി ബന്ധുക്കൾക്കൊപ്പം സൂരജും അഞ്ചലിലെ ആശുപത്രിയിലേക്ക്

 പാമ്പ് കടിച്ചതാണെന്ന് ഡോക്ടർ അറിയിച്ചപ്പോൾ ഏത് പാമ്പാണെന്ന് കണ്ടെത്താനും മുറിയിൽ തെരയാനും ഉത്രയുടെ സഹോദരനൊപ്പം സൂരജും വീട്ടിലേക്ക്

 കിടപ്പുമുറിയിൽ മൂർഖനെ കണ്ടെത്തി തല്ലിക്കൊല്ലുന്നു. അപ്പോഴേക്കും മരണം സ്ഥിരീകരിച്ച് ആശുപത്രിയിൽ നിന്ന് വിളിയെത്തി

 അഞ്ചലിലെ കുടുംബ വീട്ടിൽ സംസ്‌കാരം. മരണാനന്തര ചടങ്ങുകളിൽ ഉടനീളം സൂരജ് പങ്കെടുത്തു

മരണദിവസംതന്നെ കേസ്

 മേയ് 7 ന് തന്നെ അസ്വാഭാവിക മരണത്തിന് അഞ്ചൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

 മേയ് 18- സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ഉത്രയുടെ അച്ഛന്റെ പരാതി

 അന്വേഷണച്ചുമതല റൂറൽ ക്രൈംബ്രാഞ്ച് എ.സി.പി എ.അശോകന്. മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവരിൽ നിന്ന് മൊഴിയെടുത്തു. സൂരജിന്റെ ഫോൺ രേഖകളും ക്രൈംബ്രാഞ്ച് പരിശോധിച്ചു

 മേയ് 23- കൊല നടത്തിയത് സൂരജാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു

 24- വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ സൂരജ്, ചാവരുകാവ് സുരേഷ് എന്നിവർ അറസ്റ്റിൽ

 25- പ്രതികളെ രാവിലെ ഉത്രയുടെ അഞ്ചലിലെ വീട്ടിലെത്തിച്ച് തെളിവെടുത്തശേഷം വൈകിട്ട് കോടതിയിൽ ഹാജരാക്കി, 4 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങി