കൊല്ലം: വാവാ സുരേഷിനെപ്പോലെ പ്രസിദ്ധനാക്കാമെന്ന വാഗ്ദാനത്തിൽ മയങ്ങിയാണ് ചാവരുകാവ് സുരേഷ് സൂരജിന്റെ വലയിൽ വീണത്. സുരേഷിന്റെ യു ട്യൂബ് വീഡിയോയിൽ നിന്ന് നമ്പരെടുത്ത്, പാമ്പിനെ ആവശ്യപ്പെട്ടായിരുന്നു സൗഹൃദത്തിന് തുടക്കം. ആദ്യം മൂർഖൻ പാമ്പിനെ ചോദിച്ചു. പാമ്പുകളെക്കുറിച്ചുള്ള ബോധവത്കരണ വീഡിയോ ചിത്രീകരിച്ച് യു ട്യൂബിലിടാനെന്നായിരുന്നു വിശദീകരണം. തുടർ വീഡിയോകളിൽ സുരേഷിനെ ഉൾപ്പെടുത്താമെന്നും പറഞ്ഞു. രണ്ടുമൂന്ന് ദിവസം വിളിച്ചപ്പോൾ സുരേഷ് കൈയിൽ കിട്ടിയ അണലിയെ കൈമാറി. 10,000 രൂപയായിരുന്നു പ്രതിഫലം. സൂരജിന്റെ അടൂരുള്ള വീട്ടിലെത്തിച്ചു കൊടുക്കുകയായിരുന്നു.

പിന്നീട് കുറച്ചുനാൾ സൂരജ് വിളിച്ചില്ല. ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച സംഭവവും സുരേഷ് അറിഞ്ഞില്ല. കൊലപാതകത്തിന് മൂന്നാഴ്ച മുമ്പ് സൂരജ് വീണ്ടും വിളിച്ചു. അണലി രക്ഷപ്പെട്ടെന്നും അത് പ്രസവിച്ച് വീട്ടിനടുത്തെല്ലാം കുഞ്ഞുങ്ങളായെന്നും പറഞ്ഞു. അവയെ പിടികൂടാൻ മൂർഖൻ പാമ്പിനെ ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനുശേഷം കരിമൂർഖനെ കിട്ടിയപ്പോൾ സുരേഷ് സൂരജിനെ വിളിച്ചു. വിലയായി 15,000 രൂപ ആവശ്യപ്പെട്ടു. തർക്കത്തിനൊടുവിൽ 7000 രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു. അഞ്ചൽ എനാത്തുവച്ച്‌ പാമ്പിനെ കൈമാറി.

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പ് കടിയേറ്റ് മരിച്ച വാർത്ത വായിച്ച സുരേഷ്,​ വിലാസം സൂരജിന്റേതാണെന്ന് തിരിച്ചറിഞ്ഞ് ഫോണിൽ ബന്ധപ്പെട്ടു. പലതവണ വിളിച്ചിട്ടും എടുത്തില്ല. കുറച്ചുനേരത്തിനുശേഷം സൂരജ് തിരികെവിളിച്ച് താൻ പാമ്പിനെ വാങ്ങിയ കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി. അതിനിടെ ഫോൺ രേഖകൾ പരിശോധിച്ച ക്രൈം ബ്രാഞ്ച് സുരേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ എല്ലാം വെളിപ്പെട്ടു. സുരേഷിന്റെ മൊഴിയാണ് സൂരജിനെതിരായ പ്രധാന തെളിവ്.

സുരേഷിന്റെ ബലഹീനത

പെട്ടി ആട്ടോ ഡ്രൈവറായിരുന്ന സുരേഷിന് പ്രസിദ്ധിയായിരുന്നു ബലഹീനത. എവിടെ പാമ്പിനെക്കണ്ടെന്ന് പറഞ്ഞാലും ഓടിയെത്തും. പാമ്പുപിടിത്തവും അതിനെവച്ചുള്ള പ്രകടനങ്ങളും ചിത്രീകരിച്ച് യൂ ടൂബിലിടും. ദൂരസ്ഥലങ്ങളിൽ നിന്നും പാമ്പിനെ പിടികൂടാൻ കാറുമായി ആളുകളെത്തിയിരുന്നു. നല്ല വരുമാനം. അതോടെ ഡ്രൈവിംഗ് ജോലി ഉപേക്ഷിച്ചു. ഇയാൾ പിടികൂടുന്ന ഇഴജന്തുക്കളെ വീട്ടിൽ സൂക്ഷിക്കുന്നതായി പരാതി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വനംവകുപ്പ് സുരേഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലും മൂർഖൻ പാമ്പിനെ കണ്ടെത്തി.