കൊല്ലം: തർക്കങ്ങൾ തീർന്നു, പൂവറ്റൂരിലെ വിവാദ കലുങ്ക് നിർമാണം പുനരാരംഭിച്ചു. പൂവറ്റൂർ ആശുപത്രിക്ക് സമീപത്തെ റോഡിലെ പതിവ് വെള്ളക്കെട്ട് മാറ്റാനായിട്ടാണ് കലുങ്ക് നിർമിക്കുന്നത്. ചീരങ്കാവ് - പുത്തൂർ - പൂവറ്റൂർ - പുത്തൂർ മുക്ക് റോഡിന്റെ നവീകരണ പദ്ധതിയുടെ ഭാഗമായി കലുങ്ക് നിർമാണവും ഉൾപ്പെടുത്തിയിരുന്നു. കലുങ്കിന്റെ ഒരു ഭാഗത്തിന്റെ നിർമാണം പൂർത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങവെയാണ് തർക്കം രൂക്ഷമായത്. റോഡരികിലെ ഓടയ്ക്ക് മുകളിൽ മതിൽ കെട്ടി സ്വകാര്യ വ്യക്തി റോഡിന്റെ ഭാഗം കൈയടക്കിയിരിക്കുകയാണെന്ന് ആക്ഷേപമുണ്ടായിരുന്നു. മതിൽ പൊളിച്ചെങ്കിൽ മാത്രമേ കലുങ്കിന്റെ തുടർ നിർമാണം നടക്കുകയുള്ളൂവെന്ന ഘട്ടമെത്തി. സ്വകാര്യ വ്യക്തി തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മതിൽ നിർമിച്ചിരിക്കുന്നതെന്ന വാദവും ഉന്നയിച്ചു. കഴിഞ്ഞ ദിവസം താലൂക്ക് സർവെയർ എത്തി പൊതുമരാമത്ത് വകുപ്പ് സബ് എൻജിനീയർമാരുടെ സാന്നിദ്ധ്യത്തിൽ ഇവിടെ ഭൂമി അളന്ന് തിട്ടപ്പെടുത്തി. ബോദ്ധ്യപ്പെട്ടതോടെ മതിൽ പൊളിച്ച് ഭൂമി വിട്ടുനൽകാൻ വീട്ടുടമയും തയ്യാറായി. ഇതിന്റെ അടിസ്ഥാനത്തിലാണ് മതിൽ പൊളിച്ച് ഓട തെളിയ്ക്കലും മറ്റും നടത്തിയത്. കലുങ്കിന്റെ ശേഷിക്കുന്ന ഭാഗത്തിന്റെ നിർമാണവും ഇതിനൊപ്പം തുടങ്ങുകയാണ്.
18.65 കോടിയുടെ പദ്ധതി
പി. ഐഷാപോറ്റി എം.എൽ.എയുടെ ശ്രമഫലമായി 18 കോടി 65 ലക്ഷം രൂപയാണ് റോഡ് നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്. റോഡിൽ ഏറ്റവും കൂടുതൽ വെള്ളക്കെട്ടുണ്ടാകുന്ന പൂവറ്റൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സമീപം കലുങ്ക് നിർമിക്കാൻ ഇതിൽ തുക നീക്കിവച്ചു. പൂവറ്റൂർ ജംഗ്ഷൻ, ക്ഷേത്രപരിസരം, ആശുപത്രി പരിസരം, ആനപ്പാറ തുടങ്ങി ഉയർന്ന ഭാഗങ്ങളിൽ നിന്നെല്ലാം മഴവെള്ളം ഒഴുകിയെത്തുന്ന പ്രദേശമാണിവിടം. ചെറിയ മഴ പെയ്താൽപോലും റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് പതിവാണ്. കാൽനട യാത്രപോലും പ്രയാസകരമായ അവസ്ഥയെത്തിയതോടെയാണ് കലുങ്ക് നിർമിക്കാൻ പദ്ധതി തയ്യാറാക്കിയത്. കലുങ്ക് പൂർത്തിയാക്കി ഓടകൾ തെളിയുന്നതോടെ ഇവിടത്തെ വെള്ളക്കെട്ട് പൂർണമായും മാറുമെന്നാണ് കണക്കുകൂട്ടുന്നത്. മഴ കനത്താൽ നിർമാണത്തെ അത് ബാധിക്കും. ഒരു വശത്തെ നിർമാണ ജോലികൾ പൂർത്തിയായതിനാൽ റോഡ് ഗതാഗതം തടസപ്പെടുത്താതെയാണ് ശേഷിക്കുന്ന നിർമാണം.