photo
പൂർത്തിയാകുന്ന കുളക്കട മണ്ഡപം

കൊല്ലം: നൂറ്റാണ്ടുകളുടെ ശേഷിപ്പും കുളക്കടയുടെ മുഖശ്രീയുമായിരുന്ന മണ്ഡപം പുനർജ്ജനിച്ചു, എം.സി റോഡിന്റെ അരികിലായി മണ്ഡപത്തിന്റെ നിർമാണം പൂർത്തീകരണത്തിലേക്കെത്തുന്നു. കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ എം.സി റോഡിൽ സുരക്ഷാ ഇടനാഴി നിർമിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡപവും ഇതിനോട് ചേർന്നുള്ള കിണറും നീക്കം ചെയ്തത്. മണ്ഡപം പൊളിയ്ക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നതോടെ പുനർ നിർമിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി. ഇതിന് വേണ്ട തുക കുളക്കട ഗ്രാമപഞ്ചായത്തിന് അന്നുതന്നെ കൈമാറുകയും ചെയ്തു. നാടിന്റെ വികസനത്തിന് മണ്ഡപം പൊളിയ്ക്കേണ്ടതിന്റെ ആവശ്യം പൊതുജനങ്ങൾക്ക് ബോദ്ധ്യപ്പെടുകയും പുനർ നിർമിക്കുമെന്ന ഉറപ്പ് ലഭിക്കുകയും ചെയ്തപ്പോഴാണ് എതിർപ്പുകൾ അയഞ്ഞ് ഇല്ലാതായത്. പിന്നീട് മണ്ഡപം പൊളിച്ചുനീക്കി, റോഡിന്റെ വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കി. അതിനൊപ്പംതന്നെ പുതിയ മണ്ഡപത്തിന്റെ നിർമാണവും തുടങ്ങിയിരുന്നു. പഴയ മണ്ഡപം നിന്നിരുന്നതിന്റെ പിന്നിലായി ഗതാഗതത്തിന് ബുദ്ധിമുട്ടില്ലാത്ത തരത്തിലാണ് തനത് മാതൃകയിൽ പുനർ നിർമിച്ചത്.

പഴയ മേൽക്കൂരതന്നെ അറ്റകുറ്റപ്പണി നടത്തി പുതിയതിനും ഉപയോഗിച്ചപ്പോൾ പഴമയുടെ പകിട്ട് കൈവന്നു. തൂണുകളും പഴയതുതന്നെയാണെടുത്തത്. മിനുക്കുപണികൾ കൂടി നടത്തിയാൽ നാടിന് സമർപ്പിക്കാവുന്നതാണ്. പഴയ മണ്ഡപത്തിലേതുപോലെ വലിപ്പച്ചെറുപ്പമില്ലാതെ നാട്ടുകാർക്കും വഴിയാത്രക്കാർക്കും വിശ്രമിക്കാനുള്ള ഇടമായി ഈ മണ്ഡപവും മാറും. ഇവിടെ കിണർ പുതിയത് നിർമിക്കുന്നതിന് പകരം കുഴൽക്കിണർ മതിയെന്നാണ് ഇപ്പോൾ തീരുമാനം. പൊതുജനങ്ങൾക്ക് വെള്ളമെടുക്കാനായി ടാപ്പും സ്ഥാപിക്കും.

ഓർമ്മകളുടെ മണ്ഡപം കുളക്കടയിലെ പഴയ മണ്ഡപത്തിന് നൂറ്റാണ്ടുകളുടെ പെരുമയുണ്ടായിരുന്നു. പണ്ട് നാട്ടുകൂട്ടം നടന്നിരുന്നത് ഈ മണ്ഡപത്തിലാണ്. രാജഭരണത്തിന്റെയും നീതി നടത്തിപ്പിന്റെയും ഏറെ കഥകളും മണ്ഡപവുമായി ബന്ധപ്പെടുത്തി പഴമക്കാർ പറയാറുണ്ട്. മണ്ണടി, കുളക്കട ക്ഷേത്രങ്ങളിലെ ഉത്സവ എഴുന്നള്ളത്ത് വേളകളിൽ ഈ കളിത്തട്ടിൽ വിശേഷാൽ പൂജകളും മറ്റും നടന്നിരുന്നു.