carebian

പ്രകൃതി സൗന്ദര്യംകൊണ്ട് പേരുകേട്ട കരീബിയന്‍ ദ്വീപുകളിലേക്ക് ഇനി സഞ്ചാരികൾക്ക് ചെല്ലാം. കൊവിഡ് വൈറസ് പടര്‍ന്ന സാഹചര്യത്തിൽ എല്ലാ സ്ഥലങ്ങളെയും പോലെ കരീബിയന്‍ ദ്വീപുകളും സഞ്ചാരികളെ അനുവദിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കരബിയന്‍ രാജ്യങ്ങള്‍ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യാന്‍ തയ്യാറാണെന്നാണ് വാര്‍ത്തകള്‍ വരുന്നത്.

കരീബിയന്‍ രാജ്യങ്ങള്‍ സഞ്ചാരികള്‍ക്കായി തുറക്കുമ്പോള്‍ ചില നിയന്ത്രണങ്ങളും ക്രമീകരണങ്ങളുമുണ്ടാകും. കരീബിയന്‍ രാജ്യങ്ങളിലെ പൗരന്‍മാരും ടൂറിസ്റ്റുകളും സുരക്ഷിതരായിരിക്കുമെന്നുറപ്പാക്കിയായിരിക്കും രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറന്നു കൊടുക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഎസില്‍ നിന്നുള്ള ഫ്‌ളൈറ്റുകള്‍ക്ക് ജൂണ്‍ 4 മുതല്‍ ആന്റിഗ്വയില്‍ ലാന്റ് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ സഞ്ചാരികൾ കൊവിഡ് 19 ടെസ്റ്റില്‍ നെഗറ്റീവാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാകണം. വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ തന്നെ ഇവ കാണിക്കണം. എല്ലാം സുരക്ഷിതമായിരിക്കുന്നു എന്നത് ഉറപ്പു വരുത്തേണ്ട ചുമതല സര്‍ക്കാരിനാണ്. അതുകൊണ്ടു തന്നെ വിമാനത്താവളങ്ങളില്‍ കര്‍ശനമായ പരിശോധനകളുണ്ടാകും.

പുതിയ നിയന്ത്രണങ്ങളും നിയമങ്ങളും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ടാക്‌സി ഡ്രൈവര്‍മാര്‍ ആള്‍ക്കാരെ ഇറക്കിയതിന് ശേഷം ഹോട്ടലുകളില്‍ കൈകള്‍ കഴുകി അണുമുക്തമാക്കേണ്ടതുണ്ട്. ഇത്തരം മുന്‍കരുതലുകള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്നും കരീബിയന്‍ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ അറിയിച്ചിട്ടുണ്ട്.

പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ അരൂബ അതിര്‍ത്തികള്‍ ജൂണില്‍ തന്നെ തുറക്കും. ജൂണ്‍ 15 നും ജൂലായ് 1 നും ഇടയില്‍ അരൂബയുടെ അതിര്‍ത്തികള്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങളും ആരോഗ്യ സര്‍ട്ടിഫിക്കറ്റുകളും നിര്‍ബന്ധമായിരിക്കും. കിഴക്കന്‍ കരീബിയന്‍ രാജ്യമായ സെയിന്റ് ലൂസിയയും അതിര്‍ത്തി തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ജൂണ്‍ 4 മുതല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചേക്കും.