photo
മുട്ടലോറിയിൽ കടക്കാൻ ശ്രമിച്ച ബീഹാർ സ്വദേശികൾ

കൊല്ലം: എറണാകുളത്ത് നിന്ന് നടന്ന് കൊല്ലത്തെത്തിയ ഏഴംഗ ബീഹാറി സംഘം മുട്ട ലോറിയിൽ അതിർത്തി കടക്കാൻ ശ്രമിക്കവേ പിടിയിലായി. വിവിധ സ്ഥലങ്ങളിൽ തൊഴിൽ ചെയ്തുവന്നിരുന്ന ബീഹാർ സ്വദേശികളായ രാജാറാം മാൻഖി, ധരഞ്ജയ് മാൻഖി, ബാംബംകുമാർ, മനോജ് ചൗഹാൻ, സാരജ് പ്രസാദ് ചൗഹാൻ, ജിതേന്ദ്ര മുഷാർ, പ്രഭാഷ് കുമാർ ചൗഹാൻ എന്നിവരെയാണ് ആര്യങ്കാവ് ചെക് പോസ്റ്റിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹനത്തിന്റെ ഡ്രൈവറും സഹായിയുമായ ഹരിയാന സ്വദേശികളായ ശിവശങ്കർ, ഡാബ്ളു ചൗഹാൻ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് വാഹനം കസ്റ്റഡിയിലെടുത്തു. പിടിയിലായ തൊഴിലാളികളെ കേസെടുത്ത ശേഷം ആര്യങ്കാവ് സ്ക്രീനിംഗ് സെന്ററിലെ പരിശോധനയ്ക്ക് വിധേയരാക്കി. പിന്നീട് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ പാസ് നൽകി ബീഹാറിലേക്ക് വിടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്.പി ഹരിശങ്കർ അറിയിച്ചു. ഏഴുപേരും എറുണാകുളത്തുനിന്ന് നടന്നാണ് കൊല്ലംവരെ എത്തിയത്. കൊല്ലത്തുവച്ച് ഛത്തീസ്ഗഢ് രജിസ്ട്രേഷനിലുള്ള ലോറി കണ്ടതോടെ ‌ഡ്രൈവറെ പരിചയപ്പെട്ട് ആവശ്യം ഉന്നയിച്ചു. മുട്ട കൊണ്ടുവന്ന ശേഷം മടങ്ങുകയായിരുന്ന ലോറിയിൽ അതിർത്തി കടത്താമെന്ന് ഡ്രൈവർ സമ്മതിക്കുകയായിരുന്നു.