uthra

കൊല്ലം: ഉത്രയുടെ ശരീരത്തിലേക്ക് കുടഞ്ഞിട്ട മൂർഖൻ പാമ്പിനെ ചെറിയ വടികൊണ്ടടിച്ച് നോവിച്ചാണ് കൊത്തിച്ചതെന്ന് പ്രതി സൂരജിന്റെ വെളിപ്പെടുത്തൽ. പാമ്പിനെ വാങ്ങിയതടക്കമുള്ള കാര്യങ്ങൾ സഹോദരിക്ക് അറിയാമായിരുന്നെന്നും ചോദ്യം ചെയ്യലിൽ സൂരജ് സമ്മതിച്ചു.

കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നും സൂരജിന്റെ സഹോദരിയെ ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സൂരജിന്റെയും സഹോദരിയുടെയും വാട്സ്ആപ്പ് കോളുകളുടെ വിശദാംശങ്ങളെടുക്കാൻ ഫോറൻസിക് ലാബിന്റെ സഹായം തേടിയിട്ടുണ്ട്. ഉത്ര കൊല്ലപ്പെട്ടശേഷം സൂരജ് ആദ്യം ഫോൺ ചെയ്തത് പാമ്പ് പിടിത്തക്കാരാനായ സുരേഷിനെയാണ്.

സുഹൃത്ത് എൽദോയുടെ ഫോണിൽ നിന്നാണ് വിളിച്ചത്. കൊലയ്ക്കു ശേഷം സഹോദരിയുടെ ഫോണിൽ നിന്ന് വാട്സ് ആപ്പ് കാൾ വഴി കൂട്ടുകാരുമായി സംസാരിച്ച് അഭിഭാഷകനെ കാണാനുള്ള അവസരമടക്കം ഒരുക്കിയതായും സൂരജ് പറഞ്ഞു.

നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം സൂരജ് മൊഴി നൽകിയത്. തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെ യഥാർത്ഥ വിവരങ്ങൾ പറ‌ഞ്ഞു. സൂരജിന്റെ മാതാപിതാക്കൾക്കും സഹോദരിക്കുമെതിരെ ഗാർഹിക പീഡനത്തിന് പത്തനംതിട്ട പൊലീസ് കേസെടുത്തു.