തൃശൂർ: പ്രവാസികളെ സ്വീകരിക്കാൻ ജില്ലയിൽ ഒരുക്കങ്ങൾ പൂർണം. സംസ്ഥാനത്ത് പുറത്ത് കഴിയുന്ന മലയാളികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ അവരെ നിരീക്ഷണത്തിലാക്കാനുളള മുഴുവൻ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാനങ്ങളിൽ നിന്നുളള അപേക്ഷകളിന്മേൽ ഇതുവരെ 260 പാസുകൾ നൽകി. 2800 പാസുകൾക്കുളള അപേക്ഷകൾ പരിശോധിച്ച് വരികയാണ്. ഒരു ദിവസം 500 എന്ന തോതിലാണ് പാസ് അനുവദിക്കുക. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥസംഘത്തെ നിയോഗിച്ചു. ഈവിധം വരുന്നവരെ കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കും.
വിദേശത്തുള്ളവർ അടുത്ത ആഴ്ച മുതൽ എത്തുമെന്നാണ് ധാരണ. 47500 പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 15 വിമാനങ്ങളാണ് ഒരുക്കിയത്. ആദ്യആഴ്ച 3800 പേരാകും കേരളത്തിലെത്തുക. ഇതിൽ 500 പേർ തൃശൂരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഇത്തരക്കാരെ നിരീക്ഷണത്തിലാക്കുന്നതിന് 12000 മുറികൾ ഒരുങ്ങിക്കഴിഞ്ഞു. ഓരോ കെട്ടിടത്തിനും ചുമതലക്കാരാനായ ഒരു ഓഫീസർ, ഒരു മെഡിക്കൽ ഓഫീസർ, വളണ്ടിയർമാർ, ആയുർവേദ ഡോക്ടർമാരുടെ സംഘം എന്നിവരെ ചുമതലപ്പെടുത്തി. അതത് തഹസിൽദാർമാർക്കാണ് കമാണ്ടിംഗ് ഓഫീസറുടെ ചുമതല.
ട്രെയിൻമാർഗം ജില്ലയിലെത്തുന്നവർക്കായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. പോക്കും വരവും പ്രത്യേക വഴികളിലൂടെ പരിമിതപ്പെടുത്തുമെന്നും പ്രത്യേക ആരോഗ്യ പരിശോധന സൗകര്യം വിശ്രമസൗകര്യം എന്നിവ ഏർപ്പെടുത്തുമെന്നും കളക്ടർ എസ്. ഷാനവാസ് പറഞ്ഞു.
ജില്ലയിലെ അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് തിരിച്ച് പോകാനുളള സൗകര്യങ്ങളും തുടരുന്നു. മേയ് 8 ന് ഉത്തർപ്രദേശിലേക്കും ഒമ്പതിന് ഒറീസയിലേക്കും തൃശൂരിൽ നിന്നും തീവണ്ടികൾ പുറപ്പെടും. ഉത്തർപ്രദേശിലേക്കുളള വണ്ടിയിൽ 600 പേർക്കാവും പ്രവേശനം. ബംഗാൾ സർക്കാരുമായി തുടരുന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ബംഗാളിലേക്കും വണ്ടി ഏർപ്പെടുത്തും. ആരോഗ്യ പരിശോധന മറ്റ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാകും അതിഥി തൊഴിലാളികളെ തിരിച്ചയക്കുകയെന്ന് കളക്ടർ എസ്. ഷാനവാസ് വ്യക്തമാക്കി.
ഇതര സംസ്ഥാനങ്ങളിലെ 260 പേർക്ക് പാസ് നൽകി, 2800 പാസുകൾ പരിശോധിക്കുന്നു
വിദേശത്തുള്ളവർ അടുത്തയാഴ്ച എത്തും, തൃശൂരിൽ 500 പ്രവാസികൾ എത്തുമെന്ന് നിഗമനം
മേയ് എട്ടിന് യു.പിയിലെയും 9ന് ഒഡിഷയിലെയും അന്യസംസ്ഥാന തൊഴിലാളികൾക്ക് ട്രെയിൻ
പ്രവാസികണക്ക്
കേരളത്തിലെത്തുന്നത് - 3800
തൃശൂരിൽ എത്തുന്നത് - 500
നിരീക്ഷണ മുറികൾ - 12000
ഒരുക്കിയ വിമാനങ്ങൾ - 15
രജിസ്റ്റർ ചെയ്തത്- 47500
പ്രവാസികളുടെ വരവ് ഏകോപിപ്പിക്കാൻ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പ്രവർത്തന നിരതമാണ്. റോഡ്, റെയിൽ, കപ്പൽ, വിമാനം എന്നിവ വഴിയെത്തുന്നവരുടെ വിവരങ്ങളറിയാൻ കളക്ടറേറ്റിൽ 5 ഫോൺ നമ്പറുകൾ ഒരുക്കിയിട്ടുണ്ട്. നമ്പറുകൾ അടുത്തദിവസം പ്രസിദ്ധീകരിക്കും. ജില്ലയിൽ എത്തുന്നവർക്ക് യാതൊരു ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലാവും സംവിധാനങ്ങൾ പ്രവർത്തിക്കുക.
-എസ്. ഷാനവാസി, കളക്ടർ