തൃശൂർ: കൊച്ചിയിൽ എത്തുന്ന ആദ്യ വിമാനത്തിൽ തൃശൂർ ജില്ലയിൽ നിന്നുളള 73 പേർ. രാത്രി 9.40 ന് വിമാനത്താവളത്തിൽ എത്തുന്ന ഇവരെ പരിശോധനയ്ക്ക് വിധേയമാക്കും. രോഗലക്ഷണങ്ങൾ ഉളളവരെ ആശുപത്രിയിലേക്ക് മാറ്റും. അല്ലാത്തവരെ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുളള നിരീക്ഷണ കേന്ദ്രത്തിലേക്ക് എത്തിക്കും. ആദ്യ വിമാത്തിൽ എത്തുന്നവർക്കായി ഗുരുവായൂരിലെ വിവിധ സ്ഥാപനങ്ങളിലാണ് നിരീക്ഷണസൗകര്യം ഒരുക്കിയിട്ടുള്ളത്.

ഗുരുവായൂർ ദേവസ്വത്തിന്റെ മൂന്ന് അതിഥി മന്ദിരങ്ങളിലായിരിക്കും ഇവരെ താമസിപ്പിക്കുക. ഇന്ന് ചേരുന്ന യോഗത്തിൽ ഇക്കാര്യം വീണ്ടും പരിശോധിക്കും. വിമാനത്താവളത്തിൽ സ്‌ക്രീനിംഗിനും രജിസ്ട്രേഷനുമായി ജില്ലയിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഇന്ന് മുതൽ പരിശോധനാ കൗണ്ടറുകൾ പ്രവർത്തിക്കും. റവന്യൂ, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രതിനിധികളെ ഇതിനായി ചുമതലപ്പെടുത്തി.

വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വാഹനങ്ങളിൽ പ്രവാസികളെ ഗുരുവായൂരിൽ എത്തിക്കും. വിദേശ മലയാളികളെ താമസിപ്പിക്കുന്ന കൊവിഡ് കെയർ സെന്ററുകളിൽ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ന് മുതൽ 13 വരെ മൂവായിരത്തോളം പേർ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലായി എത്തിച്ചേരും. ഇതിൽ മുപ്പത് ശതമാനം പേർ തൃശൂർ ജില്ലയിലുള്ളവരാണ്.

പ്രവാസി മലയാളികൾ കപ്പലിലും എത്തിച്ചേരും. ആദ്യ കപ്പൽ 10 നാണ് കൊച്ചിയിൽ എത്തുന്നത്. ഈ കപ്പലിലുളള തൃശൂർ ജില്ലക്കാരായവരെ തൃശൂർ താലൂക്കിലുളള കൊവിഡ് കെയർ സെന്ററുകളിൽ താമസിപ്പിക്കും. തിരിച്ചെത്താൻ താത്പര്യം പ്രകടിപ്പിച്ച 47500 പ്രവാസികൾക്കായി ജില്ലയുടെ ഏഴ് താലൂക്കുകളിലും നിരീക്ഷണ സൗകര്യം ഒരുക്കിയിട്ടുണ്ട്. 354 കെട്ടിടങ്ങളിലായി 17122 കിടക്കകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ഇതരസംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ ഇക്കാര്യം ഉറപ്പുവരുത്തും. റെഡ് സോണിൽ നിന്ന് മടങ്ങിയെത്തിയവരെ കൊവിഡ് സെന്ററുകളിലേക്ക് മാറ്റണമെന്ന് നിർദ്ദേശമുണ്ട്. കൊവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. നമ്പറുകൾ: 9400063731, 9400063732, 9400063733, 9400063734, 9400063735.