ഗുരുവായൂർ: വിദേശത്തു നിന്നും തിരിച്ചെത്തി ഗുരുവായൂരിൽ ക്വാറന്റീൻ ചെയ്തവരിൽ നാല് പേരെ സ്രവപരിശോധനയ്ക്കായി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലേക്ക് മാറ്റി. അബുദാബിയിൽ നിന്നും കഴിഞ്ഞ ദിവസം ഗുരുവായൂരിൽ എത്തിയ പ്രവാസികളിൽ നാല് പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അബുദാബിയിൽ കൊവിഡ് ലക്ഷണങ്ങൾ കണ്ട ആളുമായി ഇവർ സമ്പർക്കം പുലർത്തിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള ജാഗ്രത മാത്രമാണ് ഇതെന്നും ആശങ്കകളില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരെ താമസിപ്പിച്ചിരുന്ന ഗുരുവായൂരിലെ ഹോട്ടലും പരിസരവും അഗ്‌നിരക്ഷാ സേന അണുവിമുക്തമാക്കി.
അബുദാബി ഫ്ളൈറ്റിൽ എത്തിയ 37 പേരാണ് ഗുരുവായൂരിൽ ക്വാറന്റൈനിൽ കഴിയുന്നത്. കൃത്യമായ നിരീക്ഷണത്തിൽ സർക്കാർ നിയമങ്ങൾ പാലിച്ചു കൊണ്ടാണ് ഇവർക്ക് സംരക്ഷണം നൽകുന്നത്. ഡി.എം.ഒയുടെ നിർദ്ദേശപ്രകാരം ക്വാറന്റീനിൽ ഉള്ളവർക്ക് ഓരോരുത്തർക്കായി പ്രത്യേകം കൗൺസിലിംഗ് നൽകി വരുന്നുണ്ട്.