തൃശൂർ: ജില്ലയിൽ വീടുകളിൽ 1247 പേരും ആശുപത്രികളിൽ 13 പേരും ഉൾപ്പെടെ ആകെ 1260 പേർ നിരീക്ഷണത്തിൽ. ശനിയാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. ആരെയും ഡിസ്ചാർജ്ജ് ചെയ്തിട്ടുമില്ല. 10 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 1348 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 1338 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 10 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. സാമ്പിൾ പരിശോധന ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി 269 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ, കച്ചവടക്കാർ, പൊലീസ്, റേഷൻകടയിലെ ജീവനക്കാർ, അതിഥി തൊഴിലാളികൾ, 60 വയസിനു മുകളിലുള്ളവർ, അന്തർസംസ്ഥാന യാത്രക്കാർ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ സാമ്പിളുകളാണ് ഇപ്രകാരം പരിശോധനയ്ക്ക് അയച്ചത്.
397 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. 36 പേർക്ക് കൗൺസലിംഗ് നൽകി. ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുള്ളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1578 പേരെയും മത്സ്യച്ചന്തയിൽ 930 പേരെയും ബസ് സ്റ്റാൻഡിലെ പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 36 പേരെയും മറ്റ് പഴവർഗ്ഗ മാർക്കറ്റിൽ 82 പേരെയും സ്‌ക്രീൻ ചെയ്തു.